ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനങ്ങളെ വിലക്കി ഹോങ്കോങ്. ആഗസ്റ്റ് കഴിയുന്നതുവരെ എയർ ഇന്ത്യ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു.
ജൂലൈയിൽ ഹോങ്കോങ് ഗ് സർക്കാർ പുറപ്പെടുവിച്ച ചട്ടമനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ യാത്രക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയിൽ നെഗറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കൽ സമർപ്പിക്കണം. മാത്രമല്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഹോങ്കോങ്ങിലെ വിമാനത്താവളത്തിൽ വെച്ച് കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്.
അടുത്തിടെ എയർ ഇന്ത്യ വിമാനങ്ങളിൽ ഹോങ്കോങ്ങിലെത്തിയ ചില യാത്രക്കാർ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാരിലൂടെ കോവിഡ് വ്യാപിക്കാതിരിക്കാനാണ് സർക്കാർ എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹോങ്കോംഗ് അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ആഗസ്റ്റ് 18 ന് ഡൽഹിയിൽ നിന്നും പുറപ്പെടാനിരുന്ന വിമാന സർവീസ് മാറ്റിവെച്ചതായി എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാക്കിസ്താൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും പ്രീ-ഫ്ലൈറ്റ് ടെസ്റ്റും കോവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റും നിർബന്ധമാണ്.
കൊറോണ വൈറസ് വ്യാപനം മൂലം മാർച്ച് 23 മുതൽ ഇന്ത്യ അന്താരാഷ്ട്ര പാസഞ്ചർ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.