വീട്ടു ക്വാറൻറീൻ: പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവരും പരിശോധനയിൽ കോവിഡ് ബാധിതരാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു പ്രകാരം ലക്ഷണങ്ങളില്ലാത്ത, പരിശോധനയിൽ പോസിറ്റിവ് ആയ രോഗികളെയും നേരിയ ലക്ഷണങ്ങളുള്ളവരോ ലക്ഷണങ്ങൾ പ്രകടമാകുന്ന അവസ്ഥക്ക് മുമ്പുള്ള അവസ്ഥയുള്ളവരോ ആയവരെ രോഗികളുടെ പട്ടികയിൽ പെടുത്തും. ഇവർക്ക് വീട്ടു ക്വാറൻറീൻ തെരഞ്ഞെടുക്കാം. പ്രതിരോധശേഷി ഇല്ലാതാവുന്ന അവസ്ഥയുള്ള രോഗികൾക്ക് വീട്ടു ക്വാറൻറീന് അർഹതയുണ്ടാകില്ല.
60 വയസ്സിന് മുകളിലുള്ളവർക്കും രക്താതിസമ്മർദം, പ്രമേഹം, ഹൃദ്രോഗം, ഗുരുതര ശ്വാസകോശ, കരൾ, വൃക്ക അസുഖമുള്ളവർക്കും മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരുടെയും വീട്ടു ക്വാറൻറീൻ പരിശോധിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമായിരിക്കും. രോഗ ലക്ഷണം തുടങ്ങി 10 ദിവസത്തിനു ശേഷം രോഗികളെ വിട്ടയക്കും. ഇങ്ങനെ വിട്ടയക്കാൻ ഇവർക്ക് മൂന്നു ദിവസമായി പനിയുണ്ടാകാൻ പാടില്ല. അതിനുശേഷം പരിശോധനയുടെ ആവശ്യമില്ല. ശേഷം വരുന്ന ഏഴു ദിവസംകൂടി ഇവർ ആരോഗ്യം സ്വയം നിരീക്ഷിക്കണം.
ക്വാറൻറീനിൽ പോകുന്നവർക്ക് വീട്ടിൽ മതിയായ സൗകര്യം ഉണ്ടാകണം. വീട്ടുക്വാറൻറീനിലുള്ള സമയത്ത് ആശുപത്രിയുമായി നിരന്തരം ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന ഒരാൾ സഹായിയായി (കെയർ ഗിവർ) വേണം. സഹായി ഉൾപ്പെടെ രോഗിയുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെടുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം ഹൈഡ്രോേക്ലാറോക്വിൻ കഴിക്കണം. രോഗം തടയാനാണിത്. ആരോഗ്യസേതു ആപ് എല്ലാവരും ഡൗൺലോഡ് ചെയ്യണം. ഇത് എപ്പോഴും പ്രവർത്തിക്കുന്ന നിലയിലായിരിക്കണം. രോഗലക്ഷണങ്ങൾ ഗുരുതരമായാൽ ഉടൻ സഹായം തേടണം. ക്വാറൻറീനിലുള്ളയാളുടെ എല്ലാ കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും പ്രോട്ടോകോൾ പ്രകാരം ഫീൽഡ് സ്റ്റാഫ് നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.