ബംഗളൂരു-അഹ്മദാബാദ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; യാത്ര വൈകി
text_fieldsഇൻഡിഗോ വിമാനം
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് അഹ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിൽ നിന്ന് ജീവനക്കാരന് ലഭിച്ച കുറിപ്പിലാണ് ഭീഷണി സന്ദേശം എഴുതിയിരുന്നത്. "Don't go. Bomb Hai! Please" എന്നായിരുന്നു ഭീഷണി.
തുടർന്ന്വി മാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇൻഡിഗോ അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടികളും സ്വീകരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടിന് ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ഇൻഡിഗോ 6E-6423 വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ്, രാത്രി 7.35ഓടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ സർവിസ് വൈകി. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭീഷണി സന്ദേശം എഴുതിയ വ്യക്തിയെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ കമ്പനി കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയിലും (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഐ.എസ്.ആ.ർഒ ആസ്ഥാനത്ത് സ്ഫോടനം നടത്തുമെന്നായിരുന്ന, ഇ-മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം. തുടർന്ന് വിശദ പരിശോധന നടത്തിയ ശേഷം ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ സന്ദേശം അയച്ചവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
അതിനുമുമ്പ് കോടതികൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. കാർവാർ, ബാഗൽകോട്ട്, ഉഡുപ്പി ജില്ല കോടതികളിലാണ് ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. കോടതികളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

