ഗോവയിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി: ഉസ്ബക്കിസ്താനിലേക്ക് തിരിച്ചുവിട്ടു
text_fieldsപനാജി: 240 യാത്രക്കാരുമായി റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാർട്ടേഡ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വിമാനം ഉസ്ബക്കിസ്താനിലേക്ക് തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു.
ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ പുലർച്ചെ 4.15ന് ഇറങ്ങേണ്ട വിമാനമായിരുന്നു ഇതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അസൂർ എയർ നടത്തുന്ന AZV2463 വിമാനം ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി പൊലീസ് അറിയിച്ചു.
വിമാനത്തിൽ ബോംബ് വെച്ചതായി പുലർച്ചെ 12.30നാണ് ദബോലിം എയർപോർട്ട് ഡയറക്ടർക്ക് ഇമെയിൽ ലഭിച്ചത്. ഉടൻ തന്നെ വിമാനത്തിലുള്ളവർക്ക് സന്ദേശം നൽകുകയും വഴിതിരിച്ചുവിടുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പും റഷ്യൻ വിമാനത്തിന് സമാന ബോംബ് ഭീഷണി നേരിട്ടിരുന്നു. അന്ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വന്ന വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.