‘ലൗ ജിഹാദി’നെതിരെ അക്രമാസക്ത ടാേബ്ലായുമായി ഹിന്ദുത്വ സംഘടന
text_fieldsഗാസിയാബാദ്: ഉത്തർപ്രദേശിൽ ‘ലൗ ജിഹാദി’നെതിരെ അക്രമാസക്ത പ്രദർശനവുമായി ഹിന്ദുത്വ സംഘടന. രാമനവമിയുടെ ഭാഗമായി ഗാസിയാബാദ് ജില്ലയിൽ വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു രക്ഷാ ദൾ ഞായറാഴ്ച നടത്തിയ മത ഘോഷയാത്രയിലാണ് അക്രമസക്തമായ പ്രദർശനം. തലയിൽ കെട്ടും താടിയുള്ള വ്യക്തി ലൗ ജിഹാദിന്റെ ‘അനന്തരഫലങ്ങളെ’ കുറിച്ച് വിശദീകരിക്കുന്നതാണ് ടാേബ്ലായിലുള്ളത്. മുസ്‍ലിം വേഷത്തിലുള്ള ഇദ്ദേഹം, ഒരു വ്യക്തിയെ ആക്രമിക്കുന്ന തരത്തിൽ കൈയിലുള്ള വാൾ ഉപയോഗിച്ച് മുന്നിലുള്ള മേശയിൽ ആവർത്തിച്ച് കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കൂടാതെ ഒരു സ്ത്രീയുടെ തലയറുത്ത് സമീപത്ത് തൂണിൽ തൂക്കിയിട്ടുമുണ്ട്. അധികാരികളിൽനിന്ന് അനുമതി തേടിയ ശേഷമാണ് വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു രക്ഷാ ദൾ ഘോഷയാത്ര സംഘടിപ്പിച്ചതെന്ന് ഗാസിയാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ജാഥയെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ അങ്കുർ വിഹാറിനോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
രാമനവമിയുടെ ഭാഗമായി വിവിധ തരത്തിലുള്ള മതപരമായ ഘോഷയാത്രകൾ ഉത്തരേന്ത്യയിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പലയിടത്തും ‘ലൗ ജിഹാദി’ന്റെ’ അനന്തരഫലങ്ങൾ അവതരിപ്പിക്കുന്ന ടാബ്ലോകൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ നടന്ന ഘോഷയാത്രയിൽ, കുടുംബത്തിന്റെ പിന്തുണയോടെ ഒരു മുസ്‍ലിം പുരുഷൻ ഒരു ഹിന്ദു സ്ത്രീയെ വശീകരിക്കുന്ന ദൃശ്യ വിവരണമാണ് കാണിച്ചത്. ‘ദി കേരള സ്റ്റോറി’യിൽനിന്നുള്ള ചിത്രങ്ങളും അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതേസമയം, രാജ്യത്ത് ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സർക്കാരും കേന്ദ്ര ഏജൻസികളും നേരത്തെതന്നെ വ്യക്തമാക്കിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

