ബംഗളൂരു: വിദ്യാർഥികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ മാംഗ്ലൂർ സർവകലാശാല കോളജിൽ ഹിജാബിന് വിലക്കേർപ്പെടുത്തി.
ഹൈകോടതി ഉത്തരവ് പ്രകാരം ഹിജാബ് വിലക്ക് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികളും ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും വിവാദമായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ ഉത്തരവ് ശരിവെച്ച ഹൈകോടതി ഉത്തരവ് പ്രീ യൂനിവേഴ്സിറ്റി കോളജുകൾക്കൊപ്പം ഡിഗ്രി കോളജുകൾക്കും ബാധകമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടർന്നാണ് മാംഗ്ലൂർ സർവകലാശാല കോളജിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയത്.
അതത് കോളജ് വികസന സമിതി തീരുമാനിച്ചിട്ടുള്ള യൂനിഫോമുള്ള കോളജുകളിൽ ഹൈകോടതി ഉത്തരവ് പ്രകാരം ഹിജാബിന് വിലക്കേർപ്പെടുത്താമെന്ന് സർക്കാറും സർവകലാശാല അധികൃതരെ അറിയിച്ചു.
നേരത്തേ മാംഗ്ലൂർ സർവകലാശാല ഡിഗ്രി കോളജിലെ വിദ്യാർഥികൾക്ക് യൂനിഫോമിന്‍റെ അതേ നിറത്തിലുള്ള തട്ടം ധരിക്കുന്നത് അനുവദിച്ചിരുന്നു. എന്നാൽ, ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ലാസ് മുറിയിൽ തട്ടവും ഹിജാബും ഉൾപ്പെടെ അനുവദിക്കേണ്ടതില്ലെന്ന് കോളജ് വികസന സമിതി യോഗം ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് വൈസ് ചാൻസലർ സുബ്രഹ്മണ്യ യദാപാടിതായ പറഞ്ഞു.