രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനങ്ങൾ മെഡിക്കൽ കോളജിനായി കൊതിക്കുമ്പോൾ, ഇവിടെ ഒരു കോളജ് അടച്ചുപൂട്ടിയത് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു -ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ‘ശ്രീ മാതാ വൈഷ്ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസ്’ അടച്ചുപൂട്ടിയ സംഭവം വിവാദമായിരിക്കെ സർവകലാശാലയുടെ ചാൻസലർ കൂടിയായ ലെഫ്റ്റനന്റ് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. നാഷനൽ മെഡിക്കൽ കമീഷന്റെ പരിശോധനയിൽ വിജയിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് പരാജയപ്പെട്ടതിനും ഭാവിയിൽ വിദ്യാർഥികളുടെ സാധ്യതകൾ നശിപ്പിച്ചതിനും ബി.ജെ.പി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഉമർ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനങ്ങൾ ഒരു മെഡിക്കൽ കോളജിനായി കൊതിക്കുമ്പോൾ, വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധം കാരണം ഒരു സ്ഥാപിത മെഡിക്കൽ കോളേജ് അടച്ചുപൂട്ടിയ ഒരേയൊരു സംഭവം ഇതാണെന്നത് ഒരു വിരോധാഭാസമെന്ന് ഉമർ അബ്ദുല്ല എടുത്തുപറഞ്ഞു.
ഈ അധ്യയന വർഷത്തിൽ 50 വിദ്യാർഥികൾക്ക് എം.ബി.ബി.എസ് കോഴ്‌സ് നടത്താൻ മെഡിക്കൽ കോളജിന് നൽകിയ അനുമതി കത്ത് എൻ.എം.സിയുടെ മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് (എം.എആർ.ബി) ബുധനാഴ്ച പിൻവലിച്ചതിനെ തുടർന്ന് ജമ്മുവിലെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇത് കോളജിന്റെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവെക്കാനിടയാക്കി.
ഹിന്ദു ഭക്തരിൽ നിന്ന് ശേഖരിച്ച സംഭാവനകളിലാണ് കോളജ് നടത്തുന്നതെന്ന് ആരോപിക്കപ്പെടുന്നതിനാൽ, വലിയ മുസ്‍ലിം സാന്നിധ്യം അവരുടെ വിശ്വാസത്തിന് വിരുദ്ധമാണെന്ന് വാദിച്ചുകൊണ്ട് ബി.ജെ.പിയുടെ പിന്തുണയോടെ വലതുപക്ഷ-പൗരാവകാശ ഗ്രൂപ്പുകൾ ശ്രീ മാതാ വൈഷ്ണോ ദേവി സംഘർഷ് സമിതി രൂപീകരിച്ച് പ്രവേശനത്തിനെതിരെ വൻ പ്രചാരണം നടത്തിയിരുന്നു.
ഫാക്കൽറ്റി, ക്ലിനിക്കൽ മെറ്റീരിയൽ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഗുരുതരമായ പോരായ്മകൾ കാണിച്ചതായി അടുത്തിടെ നടന്ന ഒരു അപ്രതീക്ഷിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് അനുമതി പിൻവലിച്ചതെന്ന് എൻ.എം.സി ഉത്തരവിൽ പറയുന്നു. എന്നാൽ, കേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഇവിടെ പലരും വിശ്വസിക്കുന്നു. എൻ.എം.സി നിർദേശപ്രകാരം കോളജിൽ പ്രവേശനം നേടിയ വിദ്യാർഥികളെ അവരുടെ വീടുകൾക്ക് സമീപമുള്ള മറ്റ് മെഡിക്കൽ കോളജുകളിലേക്ക് മാറ്റുമെന്നും ഉമർ പറഞ്ഞു. അവരുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാൻ പ്രക്രിയ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിർശേദിച്ചു.
ജമ്മുവിലെ വലതുപക്ഷ സംഘടനകളുടെ ആഘോഷങ്ങളിൽ ഉമർ ആശ്ചര്യം പ്രകടിപ്പിച്ചു. ‘എന്തിനാണ് ഈ സന്തോഷം? രാജ്യത്തെ ജനങ്ങൾ മെഡിക്കൽ കോളേജുകൾ കൊതിക്കുന്നു. ഒരു പ്രക്ഷോഭത്തെത്തുടർന്ന് ഒരു സ്ഥാപിത മെഡിക്കൽ കോളജ് അടച്ചുപൂട്ടിയ ഒരേയൊരു സ്ഥലം ഞങ്ങളാണ്’-അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത് അവർക്ക് സന്തോഷം നൽകിയാൽ പടക്കം പൊട്ടിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ ഉമർ ഭാവിയിൽ ജമ്മു വിദ്യാർത്ഥികളുടെ സീറ്റിൽ നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി.
‘ഇത്തവണ 50 സീറ്റുകളിൽ 40 എണ്ണം കശ്മീരിലേക്ക് പോയി. ഒന്നോ രണ്ടോ വർഷത്തിനുശേഷം ഈ 50 സീറ്റുകൾ 400 സീറ്റുകളായി മാറുമായിരുന്നു. ആ 400 സീറ്റുകളിൽ 200 അല്ലെങ്കിൽ 250 കുട്ടികൾ ജമ്മുവിൽ നിന്നുള്ളവരായിരിക്കാം. അവർ എവിടേക്ക് പോകും?’ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

