ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രി
text_fieldsറാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മൊഹ്റാബാദി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹേമന്ത് സോറനെ കൂടാതെ കോൺഗ്രസ് നേതാവ് രാമേശ്വർ ഒാറയോണും ആർ.ജെ.ഡി നേതാവ് സത്യാനന്ദ് ഭോക്തയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ആർ.ജെ.ഡി നേതാവ് തേജ്വസിനി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ലോക്താന്ത്രിക ജനതാദൾ നേതാവ് ശരത് യാദവ്, ഡി.എം.കെ നേതാക്കളായ ടി.ആർ. ബാലു, കനിമൊഴി അടക്കമുള്ളവർ പങ്കെടുത്തു.
സംസ്ഥാനത്തിന്‍റെ 11മത് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. 2009 മുതൽ 2013 വരെ അർജുൻ മുണ്ടെ സർക്കാറിൽ ഉപമുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. രണ്ടാം തവണ മുഖ്യമന്ത്രിയാകുന്ന 44കാരനായ ഹേമന്ത് സോറൻ, ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) അധ്യക്ഷൻ ഷിബു സോറന്‍റെ മകനാണ്.
വാശിയേറിയ തെരഞ്ഞെടുപ്പിൽ 81 അംഗ നിയമസഭയിൽ ജെ.എം.എം -കോൺഗ്രസ് -ആർ.ജെ.ഡി സഖ്യം 47 സീറ്റ് നേടിയിരുന്നു. 2000ൽ രൂപം കൊണ്ട സംസ്ഥാനത്ത് ഒമ്പത് തവണ സർക്കാറുകളും മൂന്നു തവണ രാഷ്ട്രപതി ഭരണവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.