ഹിമാചലിൽ കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിൽ 'ഓറഞ്ച് അലർട്ട്'
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ മൺസൂൺ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് സാധാരണ ജീവിതം സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പ്രകാരം ശക്തമായ മഴയിലും മണ്ണിടിച്ചിലിലും പെട്ട് നിരവധി റോഡുകൾ ഗതാഗതത്തിനായി അടച്ചിട്ടിരിക്കുകയാണ്. കൂടാതെ പലയിടങ്ങളിലും കുടിവെള്ള വിതരണ പദ്ധതികളും തടസ്സപ്പെട്ടിട്ടുണ്ട്. ജൂൺ 30-ന് മൺസൂൺ ആരംഭിച്ചതിനുശേഷം മഴയുമായി ബന്ധപ്പെട്ട വിവിധ ദുരന്തങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും പെട്ട് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിരിക്കുന്നത്.
മഴക്കെടുതി മൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഹിമാചലിന് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. റോഡ് ഗതാഗതവും തടസ്സപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അപകട സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

