'മോദി പറയാത്തത് പോലും കേൾക്കാൻ കഴിവുണ്ട്'; തരൂരിനെ പരിഹസിച്ച് പവൻ ഖേര
text_fieldsന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളെ പ്രശംസിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസും മുതിർന്ന നേതാവും എം.പിയുമായ ശശി തരൂരും തമ്മിൽ വാക്പോര് മുറുകുന്നു.
തരൂരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രിയോടുള്ള തരൂരിന്റെ ആരാധന ഭൗതികലോകത്തെ മറികടന്നെന്നും ഇപ്പോൾ മോദി ഒരിക്കൽ പോലും പറയാത്ത കാര്യങ്ങൾ കേൾക്കാൻ തരൂരിന് കഴിവുള്ളതായി തോന്നുന്നുവെന്നും പാർട്ടി പരിഹസിച്ചു. കോൺഗ്രസ് ദേശീയ വക്താവും പാർട്ടിയുടെ മീഡിയ, പബ്ലിസിറ്റി വിഭാഗം ചെയർമാനുമായ പവൻ ഖേരയാണ് തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ മറുപടിയുമായി തരൂരും രംഗത്തെത്തി. ചിലർക്ക് രാഷ്ട്രീയമായി സ്കോർ ചെയ്യുന്നതിലാണ് താൽപ്പര്യമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
"യുദ്ധസമയത്ത് വാണിജ്യ കപ്പലുകളിലെ സിവിലിയൻ നാവികരെ ലക്ഷ്യംവെക്കരുത് എന്ന സന്ദേശം നൽകേണ്ടത് പ്രധാനമാണ്. അവർ പട്ടാളക്കാരല്ല; പ്രധാനമന്ത്രി മോദി നൽകിയ സന്ദേശം അതാണ്," അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിലുണ്ടായ സംഘർഷങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു. ജി7 ഉച്ചകോടിക്കിടെ മോദി–ട്രംപ് കൂടിക്കാഴ്ചയിൽ ട്രംപിനോട് ഈ മൂന്ന് നാവികരുടെ മരണത്തെക്കുറിച്ച് മോദി എടുത്തുപറഞ്ഞില്ലെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
വാണിജ്യ കപ്പലുകളിലെ ജീവനക്കാരെ യുദ്ധത്തിൽ പോരാളികളായി കണക്കാക്കരുതെന്ന മോദിയുടെ പ്രസ്താവന ശരിയാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ഇതിനെ ബി.ജെ.പി രാഹുൽ ഗാന്ധിക്കെതിരായ ആയുധമാക്കുകയും ചെയ്തിരുന്നു. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല എക്സിൽ പങ്കുവെച്ച കുറിപ്പിൽ, തരൂരിന്റെ വാക്കുകൾ രാഹുൽ ഗാന്ധിക്കുള്ള 'ജന്മദിന സമ്മാനം' ആണെന്നും അത് രാഹുലിന്റെ 'വ്യാജ ആഖ്യാനത്തെ' തകർത്തുവെന്നുമാണ് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

