എച്ച്.ഡി. രേവണ്ണ എം.എൽ.എ ചാമുണ്ഡി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി
text_fieldsരേവണ്ണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ
ബംഗളൂരു: ജെ.ഡി.എസ് എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ മൈസൂരു ചാമുണ്ഡി ഹിൽസ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി. മുൻ മന്ത്രിമാരായ സി.എസ്. പുട്ടരാജു, എസ്.ആർ. മഹേഷ്, സി.എൻ. മഞ്ചെഗൗഡ എം.എൽ.സി, മുൻ മേയർ സന്ദേശ് സ്വാമി എന്നിവർ ഒപ്പമുണ്ടായിരുന്നു. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് ചൊവ്വാഴ്ചയാണ് രേവണ്ണ പുറത്തിറങ്ങിയത്. താനും മകൻ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയും പ്രതിയായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് രേവണ്ണ ജയിലിലായത്.
ജാമ്യവ്യവസ്ഥ പ്രകാരം രേവണ്ണക്ക് മൈസൂരു കെ.ആർ നഗറിലെ തന്റെ വീട്ടിലോ കെ.ആർ. നഗർ താലൂക്കിലോ കേസ് അന്വേഷണ ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പ്രവേശിക്കാൻ പാടില്ല. പിതാവും മുൻ പ്രധാനമന്ത്രിയുമായ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ ബംഗളൂരു പത്മനാഭ നഗറിലെ വസതിയിലാണ് രേവണ്ണ താമസിക്കുന്നത്. ഹാസൻ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രേവണ്ണയുടെ കൂട്ടുപ്രതി ബാബണ്ണയെ എസ്.ഐ.ടി ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുകയാണ്. രേവണ്ണയുടെ സഹായിയായ ബാബണ്ണയാണ് തന്റെ മാതാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതെന്ന് മകൻ എച്ച്.ഡി. രാജു (20) മൈസൂരു ജില്ലയിലെ കെ.ആർ. നഗർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

