ദേവഗൗഡ കുടുംബത്തിനെതിരെ ട്രോൾ; കേസെടുത്ത പൊലീസിന് ലക്ഷം രൂപ പിഴയിട്ട് കോടതി
text_fieldsബംഗളൂരു: ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, കൊച്ചുമകൻ നിഖിൽ കുമാരസ്വാമി എന്നിവർക്കെതിരെ അധിക്ഷേപകരമായ ട്രോൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ട്രോൾ പേജ് അഡ്മിനെതിരെ കേസെടുത്ത പൊലീസിന് ഹൈകോടതി ലക്ഷം രൂപ പിഴയിട്ടു. ട്രോൾ മാഗ എന്ന ഫേസ്ബുക്ക് പേജിെൻറ അഡ്മിൻ എസ്. ജയ്കാന്തിനെതിരെയാണ് ബംഗളൂരു പൊലീസ് രണ്ടു കേസെടുത്തത്. ട്രോൾ അധിക്ഷേപകരമാണെന്ന പരാതിയെ തുടർന്നായിരുന്നു കേസെടുത്തത്. ആദ്യ എഫ്.ഐ.ആറിൽ മുൻകൂർ ജാമ്യമെടുത്ത് സ്റ്റേഷനിലെത്തിയ ജയ്കാന്തിനെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജയ്കാന്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്ട്രേറ്റിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഹൈകോടതി ഉത്തരവിട്ടു. പൗരെൻറ മൗലികാവകാശങ്ങൾ പൊലീസ് ലംഘിച്ചതിെൻറ ഉത്തമ ഉദാഹരണമാണ് ഈ കേസെന്ന് പിഴ അടക്കാൻ ഉത്തരവിട്ട് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ നിരീക്ഷിച്ചു. രണ്ട് എഫ്.ഐ.ആറിലെയും ആരോപണങ്ങൾ ഏറക്കുറെ സമാനമാണ്. രണ്ടാമത്തെ എഫ്.ഐ.ആർ ആരോപണവിധേയനെ ഏതുവിധേനയും അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വാങ്ങാനുമായി തയാറാക്കിയതാണ്. ഈ എഫ്.ഐ.ആർ പ്രകാരം ജയ്കാന്തിനെ പൊലീസ് കസ്റ്റഡിയിൽവിട്ടു നൽകിയ മജിസ്ട്രേറ്റ് കോടതിയുടെ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്.
അതിനാൽ, മജിസ്ട്രേറ്റിനെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഹൈകോടതി ഉത്തരവിട്ടു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച് ഡി.ജി, ഐ.ജി.പി റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന് അന്വേഷിച്ച് റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. പിഴ തുകയായ ഒരു ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ ജയ്കാന്തിനു നല്‍കാനും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഈ തുക ഈടാക്കാനും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
