നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഹിജാബ് വിഷയത്തിൽ പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു-എച്ച്.ഡി ദേവഗൗഡ
text_fieldsന്യൂഡൽഹി: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കർണാടകയിലെ രാഷ്ട്രീയ പാർട്ടികൾ ഹിജാബ് വിഷയത്തെ മുതലെടുക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്കുലർ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ.
വർഗീയ വിഷങ്ങൾ വിദ്യാർഥികളിൽ കുത്തിവെച്ച് അവരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ദേവഗൗഡ പറഞ്ഞു.
കർണാടക സർക്കാറിന് ഹിജാബ് പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പിനു വേണ്ടി വർഗീയപ്രചാരണങ്ങൾ നടത്താനുള്ള ശ്രമങ്ങളെ തടയണമെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു. കർണാടകയിലെ ഉഡുപ്പി സർക്കാർ പി.യു കോളജിലും കുന്താപുര കോളജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശനം നിഷേധിച്ചിരുന്നു.
കോളജിലെ ഹിജാബ് വിലക്ക് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ ആറ് പെൺകുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈകോടതി ഇന്ന് പരിഗണിക്കും.