വൈറൽ പെൺകുട്ടിക്കായി വീണ്ടും ഹൈകോടതി ഇടപെടൽ; പൊലീസ് സംരക്ഷണം ഒരുക്കണം
text_fieldsകൊച്ചി: ഒളിച്ചോട്ടവും വിവാദ വിവാഹവും നിയമക്കുരുക്കുമായി മധ്യപ്രദേശിൽ നിന്ന് നാടുവിട്ട് കേരളത്തിലെത്തിയ കുംഭമേള വൈറൽ പെൺകുട്ടിക്കു വേണ്ടി വീണ്ടും ഹൈകോടതിയുടെ ഇടപെടൽ. പെൺകുട്ടിക്ക് വീണ്ടും സുരക്ഷയൊരുക്കാൻ കോടതി പാലാരിവട്ടം പൊലീസിന് നിർദേശം നൽകി. പെൺകുട്ടി നൽകിയ പുതിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. കേസിൽ പാലാരിവട്ടം പൊലീസിനെ സ്വമേധയാ കക്ഷിചേർക്കുകയും ചെയ്‌തു.
തന്‍റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്‍കിയ ഹര്‍ജിയില്‍ സുരക്ഷ നല്‍കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് പൊലീസ് സുരക്ഷ പിന്‍വലിച്ചു.
തുടർന്ന്, പെണ്‍കുട്ടിയും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്നാലെ, പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് വീണ്ടും സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി എറണാകുളം സെൻട്രല്‍ പൊലീസിനെ സമീപിച്ചത്. തന്‍റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പരാതി നൽകി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഫർഹാൻ മധ്യപ്രദേശ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളി. ഈ സാഹചര്യത്തിലാണ് ഇവർ കേരള ഹൈകോടതിയെ സമീപിച്ചതും സുരക്ഷ ആവശ്യപ്പെട്ടതും.
തുടർന്ന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ സുരക്ഷ നൽകാൻ ഹൈകോടതി സെൻട്രൽ പൊലീസിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടിയെ കാണാതായതോടെ കോടതി മുൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. വീണ്ടും പെൺകുട്ടി നേരിട്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

