ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു; ഗുജറാത്തിനായി പ്രവർത്തിക്കുമെന്ന്
text_fieldsന്യൂഡൽഹി: ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റും പാട്ടീദാർ വിഭാഗം നേതാവുമായ ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് യുവനേതാവിന്റെ രാജി. മൂന്നുവർഷം മുമ്പു കോൺഗ്രസിൽ എത്തിയ അദ്ദേഹത്തിന്റെ പുതിയ യാത്ര ബി.ജെ.പിയിലേക്കെന്നാണ് സൂചന. ഏറെ ദിവസങ്ങളായി മുങ്ങി നടന്നതിനൊടുവിൽ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നീണ്ട കത്തെഴുതിയാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽനിന്ന് ഇറങ്ങിയത്.
'മുതിർന്ന നേതാക്കൾക്ക് മൊബൈൽ ഫോണിലാണ് ശ്രദ്ധ. ഗുജറാത്തിലെ കോൺഗ്രസുകാർക്ക് ചിക്കൻ സാൻവിച്ച് ഉറപ്പാക്കുന്നതിലാണ് താൽപര്യം. നിർണായക ഘട്ടങ്ങളിലെല്ലാം കോൺഗ്രസ് നേതാക്കൾ വിദേശത്താണ്. അവർക്ക് ഗുജറാത്തിന്റെ കാര്യത്തിൽ ഒരു താൽപര്യവുമില്ല' -എന്നിങ്ങനെയാണ് കത്തിലുള്ളത്. പൗരത്വ ഭേദഗതി നിയമം, ജി.എസ്.ടി, അയോധ്യ, ജമ്മു-കശ്മീർ വിഭജനം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് തടസ്സമായി നിൽക്കുകയാണ് ചെയ്തതെന്നും ഹാർദിക് പട്ടേൽ കുറ്റപ്പെടുത്തി.
ബി.ജെ.പി എഴുതിക്കൊടുത്ത കത്താണതെന്ന പരിഹാസത്തോടെയാണ് കോൺഗ്രസ് പ്രതികരിച്ചത്. പട്ടേൽ പ്രക്ഷോഭ കാലത്തെ കേസും അന്വേഷണ ഏജൻസികളുടെ സമ്മർദവും ഒഴിവാക്കാനാണ് ബി.ജെ.പിയിൽ ചേരുന്നതെന്നും കോൺഗ്രസ് പറഞ്ഞു. ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകനായിരുന്നു അടുത്ത കാലം വരെ ഹാർദിക് പട്ടേൽ. പാട്ടീദാർ സമുദായത്തിന് സംവരണം അടക്കമുള്ള ആവശ്യങ്ങളിൽ ബി.ജെ.പിയെ തുറന്നെതിർത്താണ് പ്രക്ഷോഭം നയിച്ചത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള ആയുധമെന്ന നിലയിലാണ് ഹാർദിക് പട്ടേലിനെ കോൺഗ്രസ് പാർട്ടിയിൽ എടുത്ത് വർക്കിങ് പ്രസിഡന്റാക്കിയത്. എന്നാൽ, പാർട്ടി പ്രവർത്തനത്തിൽ സംസ്ഥാനത്തെ മറ്റു നേതാക്കൾ തന്നെ അടുപ്പിക്കുന്നില്ലെന്ന് നേരത്തേ ഹാർദിക് പട്ടേൽ കുറ്റപ്പെടുത്തിയിരുന്നു. ഗുജറാത്തിൽ രാഹുൽ ഗാന്ധി അടുത്ത കാലത്ത് സന്ദർശനം നടത്തിയപ്പോൾ ഹാർദിക് പട്ടേലിനെ പ്രത്യേകമായി കണ്ടിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

