അഹ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചവ്ഡ, വർക്കിങ് പ്രസിഡൻറ് ഹർദിക് പട്ടേൽ, സ്വതന്ത്ര എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അടക്കമുള്ളവർ ഗുജറാത്ത് പൊലീസ് തടങ്കലിൽ. ഹാഥറാസിൽ കൂട്ട ബലാത്സംഗത്തിനരയായ പെൺകുട്ടിക്ക് നീതി തേടി റാലി നടത്താനിരിക്കവേയാണ് ഇവരെ തടങ്കലിലാക്കിയത്.
കോൺഗ്രസിെൻറ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ചാണ് 'പ്രതികാർ റാലി'ക്ക് ആഹ്വാനം ചെയ്തിരുന്നത്. കൊച്റബ് ആശ്രമം മുതൽ സബർമതി ആശ്രമം വരെയായിരുന്നു റാലി ആസൂത്രണം ചെയ്തിരുന്നത്. ഗുജറാത്തിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ ആക്രമണത്തിനെതിരെയുള്ള റാലിക്ക് രാഷ്ട്രീയത്തിനപ്പുറത്ത് എല്ലാവരും പങ്കുചേരുമെന്ന് ഹാർദിക് നേരത്തേ അറിയിച്ചിരുന്നു.
''ഗുജറാത്ത് സർക്കാൻ ജനാധിപത്യം നശിപ്പിക്കുകയാണ്. ഹാഥറസ് ഇരക്ക് നീതിതേടിയുള്ള റാലിക്ക് പോകാൻ എന്നെ അനുവദിക്കുന്നില്ല. റൂമിൽ നിന്നും പുറത്തിറങ്ങാനയക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ്. ഹർദിക് പട്ടേലിനെയും പങ്കെടുക്കാൻ അനുവദിച്ചിട്ടില്ല. ദലിതുകൾ ഒരു റാലിക്ക് പോകുന്നത് പോലും ഭയക്കുന്ന ഭീരുവാണോ വിജയ്രൂപാനി? -ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.