ഹന്താ വൈറസ് പ്രതിരോധം: പരിശോധനക്ക് 165 ലാബുകൾ സജ്ജമാക്കി ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: ഡച്ച് വിനോദസഞ്ചാര കപ്പലായ എം.വി. ഹോണ്ടിയസിൽ ഹന്താ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈറസ് പരിശോധനക്ക് രാജ്യത്ത് 165 ലാബുകൾ സജ്ജമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ).അപൂർവ രോഗകാരിയെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർ.ടി-പി.സി.ആർ സാങ്കേതികവിദ്യ സജ്ജീകരിച്ച വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വി.ആർ.ഡി.എൽ) ലാബുകളിലായിരിക്കും പരിശോധന നടത്തുക.
കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാരെ നെതർലൻഡ്സിലേക്ക് മാറ്റിയിരിക്കുകയാണ്. ക്വാറന്റൈൻ ചെയ്ത ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ മൂന്ന് മരണങ്ങളും അഞ്ച് പേർക്ക് രോഗവും സ്ഥിരീകരിച്ചിരുന്നു.ക്രൂയിസ് കപ്പലിൽ പടർന്ന ആൻഡീസ് വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. പ്രധാനമായും എലി വിസർജ്യവുമായുള്ള സമ്പർക്കത്തിലൂടെയാണ് പടരുന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ വിശദീകരിച്ചു. ലാബുകൾ സജ്ജമാക്കുന്നത് രാജ്യത്ത് സംശയിക്കപ്പെടുന്ന കേസുകളെ ഉടനടി തിരിച്ചറിയാനും അവരെ ക്വാറന്റൈൻ ചെയ്യാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യരിലേക്ക് പകരാൻ കഴിവുള്ള ചുരുക്കം ചില ഹാന്റവൈറസുകളിൽ ഒന്നാണ് കപ്പലിൽ പടർന്ന ആൻഡീസ്. രോഗം ഗുരുതരമാവുന്നതിന് മുമ്പ് കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്.രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് വൈറസ് രക്തത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. പനി, പേശി വേദന, വയറുവേദന എന്നിവയാണ് ഹാന്റ വൈറസ് ബാധയുടെ ആദ്യകാല ലക്ഷണങ്ങൾ.
രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ ഏകദേശം 147 പേരുള്ള കപ്പൽ കാനറി ദ്വീപുകളിൽ നങ്കൂരമിട്ട് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും സ്ഥാപിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിക്കുന്നതെന്നും മിഷൻ പറഞ്ഞു. ഞായറാഴ്ച 94 പേരെയാണ് കപ്പലിൽ നിന്ന് ഒഴിപ്പിച്ചത്. ബാക്കിയുള്ളവരെ തിങ്കളാഴ്ച വൈകീട്ടോടെ ഒഴിപ്പിക്കും. ഞായറാഴ്ച പുലർച്ചെ 6:30-ഓടെയാണ് കപ്പൽ നങ്കൂരമിട്ടത്.
പ്രത്യേക വിമാനങ്ങളിലായാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. യാത്രക്കാർക്ക് പ്രാദേശിക ജനതയുമായി സമ്പർക്കം ഉണ്ടാകാത്ത രീതിയിൽ ചെറിയ ബോട്ടുകളിലാണ് കപ്പലിൽ നിന്ന് കരയിലേക്ക് എത്തിച്ചിരുന്നത്. അവിടെ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ എത്തിച്ചു. കപ്പലിലെ ലഗേജുകൾ അവിടെത്തന്നെ ഉപേക്ഷിക്കാനായിരുന്നു യാത്രക്കാർക്കുള്ള നിർദേശം. മൊബൈൽ ഫോൺ, ചാർജർ, രേഖകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മാത്രമേ യാത്രക്കാരെ എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

