കുറ്റക്കാരനാണെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ -ബിഹാർ മുൻ എം.പി
text_fieldsന്യൂഡൽഹി: താൻ നിരപരാധിയാണെന്ന് 1994ൽ ഐ.എ.എസ് ഓഫിസറെ കൊലപ്പെടുത്തിയ കേസിൽ 14 വർഷത്തിനു ശേഷം ശിക്ഷ അനുഭവിച്ചതിനു ശേഷം പുറത്തിറങ്ങിയ ബിഹാർ മുൻ എം.പി ആനന്ദ് മോഹൻ സിങ്. കുറ്റക്കാരനാണെങ്കിൽ തന്നെ തൂക്കിലേറ്റൂ എന്നാണ് ബിഹാറിലെ അരാരിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെ മോഹൻ സിങ് പറഞ്ഞത്.
ഈ രാജ്യം ആരുടെയും സ്വത്തല്ല. നിയമത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഞാൻ 15 വർഷമാണ് ശിക്ഷ അനുഭവിച്ചത്. ഞാൻ കുറ്റക്കാരനാണെന്ന് സർക്കാർ വിധിച്ചാൽ തൂക്കിലേറാൻ തയാറാണ്-മുൻ എം.പി പറഞ്ഞു.
ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജയിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് മുൻ എം.പിയുടെ മോചനം. നേരത്തേ കൃത്യനിർവഹണത്തിലിരുന്ന സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആർക്കും ശിക്ഷയിൽ ഇളവിന് അർഹതയുണ്ടായിരുന്നില്ല. ഇതിലാണ് സർക്കാർ മാറ്റം വരുത്തിയത്. ഇതോടെ സിങ് ഉൾപ്പെടെ 27 കുറ്റവാളികളുടെ മോചനത്തിനാണ് വഴിതെളിഞ്ഞത്.
ഒന്നിലേറെ കേസുകൾ സിങ്ങിന്റെ പേരിലുണ്ടായിരുന്നു. 1994ൽ ദലിത് ഉദ്യോഗസ്ഥനായ ജില്ല മജിസ്ട്രേറ്റ് ജി. കൃഷ്ണയ്യയെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനു പിന്നിൽ സിങ് ആയിരുന്നുവെനാനണ് കണ്ടെത്തിയത്. 2007ൽ കീഴ്‌ക്കോടതി സിങ്ങിനെ വധശിക്ഷക്ക് വിധിച്ചെങ്കിലും പട്‌ന ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.