Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി പള്ളിയിൽ...

ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേയുടെ ശാസ്ത്രീയ സർവേ തുടങ്ങി; പരിസരത്ത് സുരക്ഷ ശക്തം

text_fields
bookmark_border
Gyanvapi masjid case
cancel
camera_alt

ഗ്യാൻവാപി പള്ളി

വാരാണസി: വാരാണസി ജില്ല കോടതിയുടെ നിർദേശത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ശാസ്ത്രീയ സർവേ തുടങ്ങി. രാവിലെ ഏഴു മണിക്കാണ് സർവേക്ക് ആവശ്യമായ ഉപകരണങ്ങളുമായി എ.എസ്.ഐ സംഘം പള്ളിയിൽ എത്തിയത്. സർവേയുടെ സാഹചര്യത്തിൽ പള്ളിയിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളി നിർമിച്ചത് ക്ഷേത്രത്തിനു മുകളിലാണോ എന്ന കാര്യത്തിൽ തീർച്ച വരുത്താൻ ആവശ്യമെങ്കിൽ ഖനനവും നടത്താം. സർവേ നടപടികളുടെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടുത്തി ആഗസ്റ്റ് നാലിനകം എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് എ.കെ. വിശ്വേശിന്‍റെ നിർദേശം.

പള്ളിയുടെ മൂന്ന് മിനാരങ്ങൾക്ക് താഴെ ഭൂമിക്കടിയിലുള്ള സംഗതികൾ വ്യക്തമാകാൻ ഉപകരിക്കുന്ന ‘ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ’ (ജി.പി.ആർ) സർവേ നടത്താനും കോടതിയുടെ പ്രത്യേക നിർദേശമുണ്ട്. അതേസമയം, വിഷയത്തിൽ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച്, ഹിന്ദു വിഭാഗത്തിലെ പരാതിക്കാർ ശിവലിംഗമുണ്ടെന്ന് പറയുന്ന ‘വുദുഖാന’യിൽ സർവേ ഉണ്ടാകില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ സർവേ നടത്താൻ എ.എസ്.ഐക്ക് വാരാണസി കോടതി നിർദേശം നൽകിയത്. മുഗൾ കാലഘട്ടത്തിലെ പള്ളി നിർമിച്ചത് ക്ഷേത്രഭൂമിയിലാണോ എന്നകാര്യം അറിയാൻ പരിശോധന വേണമെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. കേസിൽ അടുത്ത വാദം ആഗസ്റ്റ് നാലിനാണ്.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട് ജൂലൈ 14നാണ് കോടതി വിധി പറയാൻ മാറ്റിയത്. അലഹബാദ് ഹൈകോടതി ഉത്തരവിനു ശേഷം മേയ് 16നാണ് വാരാണസി ജില്ല കോടതി എ.എസ്.ഐ സർവേ വേണമെന്ന ഹരജി കേൾക്കാമെന്ന് അറിയിച്ചത്. ശിവലിംഗം ഉണ്ടെന്നു പറയുന്ന സ്ഥലത്ത് സംരക്ഷണം ഉറപ്പാക്കണമെന്ന് മുമ്പ് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു.

ഗ്യാൻവാപി മസ്ജിദ് പരിസരത്തു നിന്ന് കണ്ടെത്തിയ ശിവലിംഗമെന്ന് അവകാശപ്പെടുന്ന വസ്തു ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കാൻ നേരത്തേ എ.എസ്.ഐക്ക് അലഹബാദ് ഹൈകോടതി നിർദേശം നൽകിയിരുന്നു. ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് നേരത്തേ നാലു വനിതകൾ നൽകിയ ഹരജി വാരാണസി കോടതി തള്ളിയതിനെതിരായ അപ്പീൽ പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.

ശിവലിംഗമെന്ന് അവകാശപ്പെടുന്നത് നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന വുദുഖാനയിലെ ജലധാരയുടെ ഭാഗമാണെന്ന് ഗ്യാൻവാപി പള്ളി നടത്തിപ്പുകാരായ അഞ്ജുമൻ മസ്ജിദ് കമ്മിറ്റി പറയുന്നു. എന്നാൽ, ഇത് ശിവലിംഗമാണെന്ന് ഉറപ്പാക്കാൻ കാർബൺ പരിശോധന, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ), ഖനനം എന്നിവ നടത്തണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. പരിശോധനക്കിടെ കേടുപാടുകൾ വരുത്തരുതെന്ന് ഉത്തരവിൽ എടുത്തുപറഞ്ഞിരുന്നു.

അതേസമയം, വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ പള്ളി കമ്മിറ്റി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Archaeological Survey of IndiaGyanvapi Mosque Case
News Summary - Gyanvapi case: ASI team begins scientific survey of mosque complex
Next Story