ഗുൽസാർ വാനിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി
text_fieldsന്യൂഡൽഹി: സബർമതി എക്സ്പ്രസ് സ്ഫോടനക്കേസിൽ 16 വർഷം അന്യായമായി ജയിലിൽ കഴിയേണ്ടിവന്ന കശ്മീരി യുവാവ് ഗുൽസാർ അഹ്മദ് വാനിക്ക് യു.പി സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഇക്കഴിഞ്ഞ ശനിയാഴ്ച വാനിയെ കുറ്റമുക്തനായി പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ ബരാബങ്കി അഡീഷനൽ സെഷൻസ് കോടതിയാണ് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥിയായിരുന്ന വാനിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കേസന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരവീഴ്ചയുടെ ഇരയായി വാനിയെ വിശേഷിപ്പിച്ച കോടതി, അദ്ദേഹത്തിെൻറ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി 16 വർഷം ലഭിക്കുമായിരുന്ന വരുമാനത്തിെൻറ ശരാശരിയാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.
2000 ആഗസ്റ്റ് 14ന് ലഖ്നോവിൽനിന്ന് 25 കിലോമീറ്റർ അകലെ ബരാബങ്കി ജില്ലയിലാണ് ട്രെയിനിൽ സ്ഫോടനമുണ്ടായത്. ഒമ്പതുപേർ മരിച്ചതിനു പുറമെ പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ വാനിക്കെതിരെ ചുമത്തിയെങ്കിലും ഒന്നും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്നും സബർമതി എക്സ്പ്രസ് സ്ഫോടനം ആസൂത്രണം ചെയ്തെന്നും ആരോപിച്ച് ജമ്മു-കശ്മീരിലെ ശ്രീനഗറിൽ പീപാർകരി സ്വദേശിയായ വാനിയെ 2001 ജൂലൈ 30നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന്, ലഖ്നോ ജയിലിൽ അടച്ചു. ഇൗസമയത്ത് 28കാരനായിരുന്ന ഇയാൾ അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി അറബിക് വിഭാഗത്തിൽ പിഎച്ച്.ഡി വിദ്യാർഥിയായിരുന്നു. പിന്നീട് മറ്റു 10 കേസുകളിൽകൂടി പ്രതിചേർക്കപ്പെെട്ടങ്കിലും എല്ലാ കേസിലും കുറ്റമുക്തനായി.
സബർമതി കേസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരവീഴ്ചക്ക് യു.പി സർക്കാർ ഉത്തരവാദിയാണെന്ന് ബരാബങ്കി കോടതി പറഞ്ഞു. ‘ഒരു ബുദ്ധിശാലിയുടെ ജീവിതമാണ് പാഴായത്. അദ്ദേഹത്തിനുണ്ടായ അപമാനവും നഷ്ടവും പരിഹരിക്കാൻ സാധിക്കാത്തതാണ്. ഉന്നത വിദ്യാഭ്യാസവും അതുവഴി മികച്ച ജീവിതാവസരങ്ങളും വാനിക്കുണ്ടായിരുന്നു. വാനിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നേടിയില്ല. മാത്രമല്ല, കുറ്റപത്രം സമർപ്പിച്ചതിൽ കൃത്യവിലോപമുണ്ടായി. വാനിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുകയും ശാരീരികമായും മാനസികമായും ദ്രോഹിക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു ഇത്. അതിനാൽ, നഷ്ടപരിഹാര സംഖ്യ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് സർക്കാറിന് ഇൗടാക്കാം.
കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കുകയും പാഠം പഠിപ്പിക്കുകയും വേണം -സെഷൻസ് ജഡ്ജി എം.എ. ഖാൻ വിധിപ്രഖ്യാപനത്തിൽ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ വാനിക്ക് അലഹബാദ് ഹൈകോടതിയെ സമീപിക്കാമെന്ന് പറഞ്ഞ കോടതി, വിധിപ്പകർപ്പ് ജില്ല മജിസ്ട്രേറ്റിനും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും അയക്കാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.