ഗൾഫ് പ്രതിസന്ധി: പാർലമെന്റിന് അകത്തും പുറത്തും കേരള എം.പിമാരുടെ പ്രതിഷേധം
text_fieldsപാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കുന്ന ഇൻഡ്യ മുന്നണി
ന്യൂഡൽഹി: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ഉടലെടുത്ത പ്രതിസന്ധിയിൽ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ ബെന്നി ബഹനാനും ഷാഫി പറമ്പിലും രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, വി. ശിവദാസൻ എന്നിവരും നോട്ടീസ് നൽകി. പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എം.പിമാർ പ്രതിഷേധിക്കുകയും ചെയ്തു.
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ട്രാൻസിറ്റ് യാത്രക്കാരും അടിയന്തര ചികിത്സ ആവശ്യമായ രോഗികളും അടിയന്തരമായി നാട്ടിലെത്തേണ്ടവരും ഇവരിൽ ഉൾപ്പെടുന്നുവെന്നും ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ, സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ അതീവ ബുദ്ധിമുട്ടേറിയതാണ്-ഷാഫി നോട്ടീസിൽ വ്യക്തമാക്കി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബെന്നി ബഹനാൻ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു.
ഇറാനെതിരായ ഇസ്രയേൽ- അമേരിക്കൻ ആക്രമണം, ഇറാന്റെ പരമോന്നത നേതാവിന്റെ വധം, ഇറാനിയൻ നാവിക കപ്പലായ ഐ.ആർ.ഐ.എസ് ദേന തകർക്കപ്പെട്ട വിഷയങ്ങളും പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ സ്വയംഭരണത്തെയും എങ്ങനെ ബാധിക്കുമെന്നതിലും അടിയന്തര ചർച്ച വേണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ഗൾഫ് മേഖലയിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നു, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരെന്നും ഇവർ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുവെന്നും ജോലിയും ജീവനോപാധിയും അപകടത്തിലാണെന്നും സന്തോഷ് കുമാർ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന പശ്ചിമേഷ്യൻ സംഭവ വികാസങ്ങളിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് ഇൻഡ്യ മുന്നണി പ്രതിഷേധിച്ചു.
ഗൾഫ് കത്തുന്നു, എണ്ണ ആഘാതം, ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ് തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
പശ്ചിമേഷ്യയിലേത് നിർണായക വിഷയമാണെന്നും അവിടെയുണ്ടാകുന്ന മാറ്റം ഇന്ധന വിലയിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കുമെന്നും പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

