Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ പട്ടികജാതി, വർഗ അതിക്രമ കേസുകളിൽ ശിക്ഷാ നിരക്ക് തീരെ കുറവെന്ന് നിയമസഭ; മൂന്ന് വർഷത്തിനിടെ അയ്യായിരത്തോളം കേസുകൾ

text_fields
bookmark_border
Gujarat Assembly building representing official data on SC ST atrocity cases and low conviction rates.
cancel

ഗാന്ധിനഗർ: ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പട്ടികജാതി (എസ്.സി), പട്ടികവർഗ(എസ്.ടി) വിഭാഗങ്ങൾക്കെതിരെ റിപ്പോർട്ട് ചെയ്തത് 4,890 അതിക്രമ കേസുകൾ. എന്നാൽ ഇത്തരം അതിക്രമ കേസുകളിൽ കോടതികളിൽ നിന്നുള്ള ശിക്ഷാ നിരക്ക് വളരെ കുറവാണെന്ന് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അഹമ്മദാബാദ്, രാജ്‌കോട്ട്, സുരേന്ദ്രനഗർ, ബനസ്‌കന്ത, വഡോദര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊലപാതകം, വധശ്രമം, ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ, ജാതീയമായ അധിക്ഷേപം, ലൈംഗികാതിക്രമങ്ങൾ തുടങ്ങി അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇതിൽ ഭൂരിഭാഗവും.

കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും കോടതികളിൽ വിചാരണ പൂർത്തിയാകുമ്പോൾ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിന്റെ തോത് വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലെ വീഴ്ചകൾ, സാക്ഷികൾ സ്വാധീനിക്കപ്പെടുന്നത്, വിചാരണയിലെ അനാവശ്യ കാലതാമസം, മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത അവസ്ഥ എന്നിവയാണ് പ്രതികൾ രക്ഷപ്പെടുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അർഹരായ ഇരകൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിലും കാലതാമസം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ് ഗുജറാത്തിലെ ശിക്ഷാ നിരക്കെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ രാജ്യത്താകമാനമുള്ള അതിക്രമ കേസുകളിലെ ശിക്ഷാ നിരക്ക് പട്ടികജാതി വിഭാഗത്തിൽ 33.9 ശതമാനവും പട്ടികവർഗ്ഗ വിഭാഗത്തിൽ 33.2 ശതമാനവുമായിരുന്നു. എന്നാൽ ഗുജറാത്തിൽ ഇത് യഥാക്രമം വെറും 5.4 ശതമാനവും 4.5 ശതമാനവും മാത്രമാണ്. 2022-ൽ 4.4 ശതമാനമായിരുന്ന എസ്.സി വിഭാഗത്തിലെ ശിക്ഷാ നിരക്ക് 2023-ൽ 7.4 ശതമാനമായി ഉയർന്ന ശേഷമാണ് 2024-ൽ വീണ്ടും 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞത്. സമാനമായി എസ്.ടി വിഭാഗത്തിലെ ശിക്ഷാ നിരക്ക് 2023-ൽ 11.7 ശതമാനത്തിൽ നിന്ന് 2024-ൽ 4.5 ശതമാനമായി കൂപ്പുകുത്തുകയും ചെയ്തു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 4,890 കേസുകളിൽ 81 ശതമാനത്തോളവും പട്ടികജാതി വിഭാഗങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

അതേസമയം, കേസുകളിലെ അന്വേഷണ ബാക്കിനിൽപ്പ് 2022-ലെ 489-ൽ നിന്ന് 2024-ൽ 449 ആയി കുറഞ്ഞിട്ടുണ്ട്. ഇരകൾക്ക് നൽകുന്ന സാമ്പത്തിക സഹായത്തിലും നഷ്ടപരിഹാരത്തിലും വർദ്ധനവുണ്ടായി. മൂന്ന് സാമ്പത്തിക വർഷങ്ങളിലായി (2022-23 മുതൽ 2024-25 വരെ) 6,477 ഇരകൾക്കായി കേന്ദ്ര വിഹിതമുൾപ്പെടെ 64 കോടിയോളം രൂപ വിതരണം ചെയ്തതായും റിപ്പോർട്ടിലുണ്ട്. എന്നിരുന്നാലും, വിചാരണ പൂർത്തിയാകുന്ന കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് കുറ്റവാളികൾക്ക് ഭയമില്ലാതാക്കാനും അതിക്രമങ്ങൾ ആവർത്തിക്കപ്പെടാനും ഇടയാക്കുന്നുവെന്ന് ദളിത് അവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gujarat Records 4,890 SC/ST Atrocity Cases in Three Years; Conviction Rate Remains Low in Assembly Data
Next Story