പ്രേതങ്ങൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് പരാതിയുമായി യുവാവ്; സമാധാനിപ്പിക്കാൻ രണ്ട് പ്രേതങ്ങൾക്കെതിരെ 'കേസെടുത്ത്' പൊലീസ്
text_fieldsവഡോദര: ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഓടിപ്പാഞ്ഞെത്തിയ 35കാരന്‍റെ പരാതി കേട്ട് ഗുജറാത്തിലെ ജംബുഗോഡ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഞെട്ടി. പ്രേതങ്ങൾ സംഘം ചേർന്ന് തന്നെ നിരന്തരം ഉപദ്രവിക്കുന്നെന്നായിരുന്നു പരാതി. തീർന്നില്ല. 'അതിൽ രണ്ടെണ്ണം എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. ജീവൻ രക്ഷിക്കണം' -ഇതും കൂടി കേട്ടതോടെ പൊലീസുകാർക്ക് കാര്യം മനസ്സിലായി. സംഗതി കിളി പോയ കേസാണ്. മാനസികപ്രശ്നം ഉള്ള ആളാണ് യുവാവെന്ന് മനസ്സിലായതോടെ അയാളെ സമാധാനിപ്പിക്കുന്നതിന് 'വധഭീഷണി മുഴക്കിയ' രണ്ട് പ്രേതങ്ങൾക്കെതിരെ പൊലീസ് 'കേസെടുക്കുകയും' ചെയ്തു.
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ നിരന്തരം പ്രേതങ്ങളുടെ ഒരു സംഘം വന്ന് ശല്യപ്പെട്ടുത്തുന്നെന്നായിരുന്നു പാഞ്ച്മഹൽസ് ജില്ലയിൽ നിന്നുള്ള യുവാവിന്‍റെ പരാതി. ഇതിൽ രണ്ടെണ്ണം വധഭീഷണിയും മുഴക്കി. പൊലീസ് സ്റ്റേഷനിൽവെച്ച് പ്രേതങ്ങൾ തന്നെ ഉപദ്രവിക്കാൻ വരില്ലെന്ന ധൈര്യത്തിലാണ് വന്നതെന്നും ഇയാൾ പറഞ്ഞു. പ്രേതങ്ങൾ എങ്ങനെയാണ് വരുന്നതെന്നൊക്കെ കൃത്യമായി പൊലീസിന് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തന്‍റെ പരാതി സ്വീകരിച്ച് കേസെടുക്കണമെന്നും ജീവൻ രക്ഷിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. പരാതിക്കാരന്‍റെ അസാധാരണ പെരുമാറ്റം കണ്ടപ്പോൾ തന്നെ എന്തോ മാനസിക പ്രശ്നമുണ്ടെന്ന് മനസിലായതായി എസ്.ഐ. മായങ്ക്സിങ് ഠാക്കൂർ പറഞ്ഞു.
എന്നാൽ, ഇയാളോട് എതിർത്തൊന്നും പറയാതെ പരാതി സ്വീകരിക്കുകയായിരുന്നു. അത് കണ്ടതോടെയാണ് പരാതിക്കാരൻ ശാന്തനായത്. തുടർന്ന് യുവാവിന്‍റെ ബന്ധുക്കളുമായി പൊലീസ് ഫോണിൽ സംസാരിച്ചപ്പോൾ ഇയാൾക്ക് മാനസികപ്രശ്നമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇയാൾകൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബന്ധുക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

