ഗുജറാത്തിൽ പശുവിനെ കൊന്നാൽ ജീവപര്യന്തം ശിക്ഷ
text_fieldsഗാന്ധിനഗർ: പശുവിനെ കൊല്ലുന്നത് ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ ബിൽ പാസാക്കി. പിടികൂടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനും ബില്ലിൽ നിർദേശമുണ്ട്. പ്രതിപക്ഷത്തിെൻറ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബിൽ ഭേദഗതിയോടെ പാസാക്കിയത്.
നേരേത്ത പശുവിനെ കൊല്ലുന്നവർക്ക് മൂന്നു മുതൽ ഏഴുവർഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ജീവപര്യന്തം വരെയാക്കി ഉയർത്തിയത്. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലിൽ നിർദേശമുണ്ട്. നേരേത്ത പശുക്കടത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ആറുമാസം കൂടുേമ്പാൾ വിട്ടുനൽകുമായിരുന്നു.
എന്നാൽ, പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസിന് ഏറ്റെടുക്കാമെന്നും കേസ് തീർപ്പാകുന്നതുവരെ വിട്ടുനൽകേണ്ടതില്ലെന്നും പുതിയ ബില്ലിൽ പറയുന്നു. 2011ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പശുക്കളെ കൊല്ലുന്നത് ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിയമം പാസാക്കിയത്. ഇതിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ. നിയമസഭ സമ്മേളനത്തിെൻറ അവസാന ദിവസമായിരുന്നു ഇന്നലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.