5,000 കോടി ചിലവ്, നാല് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാം; ആന്ധ്രയിലെ ഗ്രീന്‍ഫീൽഡ് വിമാനത്താവളം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsഅമരാവതി: ആന്ധ്രപ്രദേശിൽ 5,000 കോടി രൂപ ചിലവിൽ നിർമിച്ച അല്ലൂരി സീതാരാമാ രാജു അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ പ്രത്യേക വിമാനത്തിലെത്തുന്ന മോദിയെ ഗവർണർ എസ് അബ്ദുൽ നാസർ, മുഖ‍്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ചേർന്ന് സ്വീകരിക്കും. ഉദ്ഘാടനശേഷം റോഡ് ഷോ നടത്തുന്ന മോദി പൊതുയോഗത്തിലും പങ്കെടുക്കും. 13500ഓളം ഗോത്ര സ്ത്രീകളുടെ നൃത്തമുൾപ്പെടുന്ന ചടങ്ങുകളോടെയായിരിക്കും നരേന്ദ്ര മോദിയെ സ്വീകരിക്കുക. രാവിലെ 11.30ന് ആരംഭിക്കുന്ന പൊതുയോഗത്തിൽ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും.
അതേ സമയം വിശാഖപട്ടണത്തെ ആഗോള നിലവാരമുള്ള നഗരമായി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവളം നിർമിച്ചതെന്ന് സർക്കാർ അറിയിച്ചു. വ്യവസായ വളർച്ച, തൊഴിലവസരം, കയറ്റുമതി, നൈപുണ്യ വികസനം, ഗവേഷണം എന്നിവക്ക് പ്രചോദനമാകുന്ന വികസന പദ്ധതിയായാണ് വിമാനത്താവളത്തെ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ പൂർത്തിയായ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്നായ വിമാനത്താവളം നിശ്ചയിച്ച സമയത്തേക്കാൾ മുമ്പ് തന്നെ നിർമാണം പൂർത്തിയാക്കി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) എയറോഡ്രം ലൈസൻസും ആവശ്യമായ സുരക്ഷാ, അഗ്നിശമന, പരിസ്ഥിതി അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിന് ഭാവിയിൽ നാല് കോടി യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള വികസന മാസ്റ്റർ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

