'ക്ലീനാക്കാൻ ആളെത്തിയില്ല'; ട്രൈബൽ സ്കൂളിലെ വിദ്യാർഥികളെക്കൊണ്ട് ശുചിമുറി കഴുകിപ്പിച്ച് പ്രധാന അധ്യാപിക
text_fieldsകോയമ്പത്തൂർ: കോയമ്പത്തൂരിനടുത്തുള്ള പളമലൈ മേഖലയിലെ ഗവൺമെന്റ് ട്രൈബൽ റെസിഡൻഷ്യൽ മിഡിൽ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ടോയ്‌ലറ്റ് ശുചീകരിപ്പിച്ച സംഭവത്തിൽ പ്രധാന അധ്യാപികക്കെതിരെ ജില്ലാ ആദിദ്രാവിഡ-ഗോത്രവർഗ്ഗ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുഞ്ചൂർപതി ഗ്രാമത്തിലെ സ്കൂളിലാണ് കുട്ടികളുടെ അവകാശങ്ങളെ ലംഘിക്കുന്ന തരത്തിലുള്ള ക്രൂരത നടന്നത്.
സ്കൂൾ വിദ്യാർഥികൾ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 40-ഓളം വിദ്യാർഥികളാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്.
ശുചീകരണ തൊഴിലാളികൾ കൃത്യമായി എത്തുന്നില്ലെന്ന് ആരോപിച്ചാണ് അധ്യാപിക വിദ്യാർഥികളെക്കൊണ്ട് ഈ ജോലി ചെയ്യിപ്പിച്ചതെന്ന് മാതാപിതാക്കളിൽ ഒരാൾ വ്യക്തമാക്കി. ഇത് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായും അവർ വെളിപ്പെടുത്തി. അടുത്തിടെയായി ഇത്തരം നിയമവിരുദ്ധ രീതികൾ പതിവാക്കിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്നാരോപിച്ച് ഒരു വിദ്യാർഥിനിയെ വടികൊണ്ട് മർദ്ദിച്ചതായും കുട്ടിയുടെ പുറത്ത് പരിക്കേറ്റതായും പരാതിയുണ്ട്. സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാനാധ്യാപികയുമായി വാക്കേറ്റമുണ്ടായി.സ്കൂളിലെ ജലസംഭരണികൾ വൃത്തിഹീനമാണെന്നും വെള്ളത്തിൽ തവളകൾ ഉണ്ടെന്നും മാതാപിതാക്കൾ പരാതിപ്പെടുന്നു. കൂടാതെ, സ്കൂളിന്റെ ചുറ്റുമതിൽ തകർന്ന അവസ്ഥയിലാണുള്ളത്. അധ്യാപകർ കൃത്യസമയത്ത് സ്കൂളിൽ എത്താറില്ലെന്നും കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകുന്നില്ലെന്നും മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നു.
സെപ്റ്റംബർ 6-ന് തന്നെ മാതാപിതാക്കൾ അധ്യാപികക്കെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നെങ്കിലും, ആദിദ്രാവിഡ-ഗോത്രവർഗ്ഗ വകുപ്പ് അധികൃതർ ഇതുവരെ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംഭവത്തെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

