ന്യൂദൽഹി: സിഖ് സംഘടനയുമായി ബന്ധമുള്ള 40 വെബ്സൈറ്റുകൾ തീവ്രവാദമാരോപിച്ച് കേന്ദ്രസർക്കാർ നിരോധിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസുമായി (എസ്.എഫ്.ജെ) ബന്ധമുള്ള വെബ്‌സൈറ്റുകളാണ് ഇവയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
സിഖുകാരുടെ അവകാശങ്ങൾക്കായി അമേരിക്ക ആസ്ഥാനമായി പ്രവൃത്തിക്കുന്ന സംഘടനയാണ് എസ്.എഫ്.ജെ. വിഘടനവാദം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഇവരെ യു.എ.പി.എ നിയമപ്രകാരം ഇന്ത്യയിൽ നിരോധിച്ചിരുന്നു. വെബ്സൈറ്റുകൾ വഴി ഇവർ ആശയ പ്രചാരണം നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ 40 സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഖലിസ്ഥാൻ ബന്ധമാരോപിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ ഒമ്പത് സിഖുകാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിൻെറ തുടർച്ചയാണ് ഈ നടപടിയെന്ന് കരുതുന്നു.