ജർമനിയിൽനിന്ന് വിമാനമാർഗം 23 ഓക്സിജൻ പ്ലാൻറുകൾ
text_fieldsന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്സിജൻ ക്ഷാമം മുൻനിർത്തി ജർമനിയിൽനിന്ന് 23 ഓക്സിജൻ ഉൽപാദന പ്ലാൻറുകൾ ഒരാഴ്ചക്കകം വിമാന മാർഗം ഇറക്കുമതി ചെയ്യാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. അവശ്യ മരുന്നുകളും മറ്റും എത്തിക്കാൻ വ്യോമസേനക്കുകൂടി ചുമതല നൽകി.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഉൽപാദന ശാലകളിൽനിന്ന് ഡൽഹി, യു.പി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ ഓക്സിജൻ വേഗത്തിൽ എത്തിക്കാൻ റെയിൽവേ ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കും. ഓരോ ഓക്സിജൻ എക്സ്പ്രസിലും 16 ടൺ ഉണ്ടാവുമെന്ന് റെയിൽവേ അറിയിച്ചു.
രോഗികൾ ഓക്സിജൻ ക്ഷാമംകൊണ്ട് വലയുന്നതടക്കം കോവിഡ് പ്രതിസന്ധിയുടെ സാഹചര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്തതിനൊപ്പമാണ് ഈ നടപടികൾ. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ റെയിൽവേക്കും വ്യോമസേനക്കും ചുമതല നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ അറിയിച്ചു. മേയ്, ജൂൺ മാസങ്ങളിൽ 80 കോടി പേർക്ക് അഞ്ചു കിലോഗ്രാം വീതം സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ അറിയിച്ചു.
ജർമനിയിൽനിന്ന് എത്തിക്കുന്ന ഓക്സിജൻ പ്ലാൻറിന് ഓരോന്നിനും മിനിറ്റിൽ 40 ലിറ്റർ എന്ന കണക്കിൽ മണിക്കൂറിൽ 2400 ലിറ്റർ ഓക്സിജൻ ഉൽപാദന ശേഷിയുണ്ടാവും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന സായുധസേന മെഡിക്കൽ സേവന ആശുപത്രിയിൽ അത് സ്ഥാപിക്കും. എളുപ്പത്തിൽ കയറ്റിറക്കുമതി സാധിക്കുന്ന വിധത്തിലാണ് ഈ പ്ലാൻറുകളുടെ രൂപകൽപന.
ജീവൻരക്ഷാ മരുന്നുകളുടെയും ഓക്സിജെൻറയും ആവശ്യം നിറവേറ്റാൻ സംസ്ഥാന സർക്കാറുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. മഹാമാരിയെ ഒന്നിച്ചുനിന്ന് നേരിടണം. അവശ്യമരുന്നുകളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണം. ഓക്സിജൻ ടാങ്കറുകൾ തടയുന്ന സ്ഥിതി ഒരിടത്തും ഉണ്ടാവുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. ഒാക്സിജൻ ലഭ്യത വർധിപ്പിക്കാൻ ഫാക്ടറികൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ പിന്നീട് വ്യവസായികളുമായി നടത്തിയ ചർച്ചയിൽ മോദി ആവശ്യപ്പെട്ടു.
ഇതിനിടെ, ഓക്സിജൻ വിതരണത്തിന് വിവിധ സംസ്ഥാനങ്ങളിലെ നോഡൽ ഓഫിസർമാർക്കായി കൺട്രോൾ റൂം സ്ഥാപിച്ച് ഓക്സിജൻ ലഭ്യത നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.