സോഷ്യൽ മീഡിയ പ്രകടനത്തിൽ മന്ത്രിമാരുടെ റാങ്ക് തയാറാക്കി സർക്കാർ; പട്ടികയിൽ ഒന്നാമത് മോദി
text_fieldsന്യൂഡൽഹി: ജന്തർമന്തറിൽ കഴിഞ്ഞ മാസം നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ശേഷം നരേന്ദ്ര മോദി സർക്കാർ യുവാക്കൾക്കിടയിലെ ഡിജിറ്റൽ ഇടപെടലുകൾ ശക്തമാക്കുന്നതിനിടയിൽ മന്ത്രിമാരുടെയും മൊത്തത്തിലുള്ള സോഷ്യൽ മീഡിയ പ്രകടന റാങ്കിങ് നടത്തി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ്.
കാബിനറ്റ് മന്ത്രിമാർക്ക് പുറമെ രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾ മുതൽ താഴെത്തട്ടിലുള്ള നേതാക്കൾ വരെയുള്ളവരുടെ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്ക് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്. മെയ് 1 മുതൽ 2026 ഓഗസ്റ്റ് 15 വരെയുള്ള (ഏകദേശം മൂന്നര മാസം) മന്ത്രിമാരുടെ പ്രവർത്തനങ്ങളാണ് പ്രകടന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക്ക് എന്നിവയിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ നടത്തിയത്. മൊത്തത്തിലുള്ള റാങ്കിങ്ങിനും സോഷ്യൽ മീഡിയ പ്രകടന റിപ്പോർട്ടിനുമായി, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെയും അവരുടെ പ്രതിദിന പോസ്റ്റുകളുടെ ശരാശരി, മൊത്തത്തിലുള്ള ഇടപെടൽ, ഒരു പോസ്റ്റിലെ ശരാശരി ഇടപെടൽ, ലൈക്കുകൾ, ശരാശരി ലൈക്കുകൾ, ഫോളോവേഴ്സിന്‍റെ എണ്ണം എന്നിവ കണക്കിലെടുത്താണ് റാങ്കിങ്.
തങ്ങളുടെ ഡിജിറ്റൽ ആശയവിനിമയ തന്ത്രത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി മോദിയും സർക്കാറും ഇൻസ്റ്റഗ്രാമിലേക്കും മറ്റ് യുവജന കേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളിലേക്കും കൂടുതൽ ശ്രദ്ധ തിരിക്കുന്ന സമയത്താണ് ഈ വിലയിരുത്തൽ. സമീപകാല പോസ്റ്റുകൾ കൂടുതൽ അനൗദ്യോഗികവും ക്രിയേറ്റർ ശൈലിയിലുള്ളതുമായ ഫോർമാറ്റാണ് സ്വീകരിച്ചിരിക്കുന്നത്.
ഡൽഹിയിലെ ജെൻ സി പ്രതിഷേധ സമയത്ത് ജൂലൈ 31ന് പ്രധാനമന്ത്രി മോദി "ഹായ് ഫ്രണ്ട്സ്" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന വിഡിയോ പങ്കു വെച്ചത് ഏറെ ചർച്ച ചെയ്തിരുന്നു,
പ്രതിഷേധങ്ങൾക്ക് ശേഷം, പ്രായം കുറഞ്ഞ പ്രേക്ഷകർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ സജീവമാകാനും കൂടുതൽ എഡിറ്റ് ചെയ്യാത്തതായി തോന്നുന്ന വിഡിയോകൾ നിർമിക്കാനും കേന്ദ്ര മന്ത്രിമാരോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെടുകയായിരുന്നു.
ഹ്രസ്വ വിഡിയോകളിലേക്കുള്ള മാറ്റം
റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, മന്ത്രിമാരും സർക്കാർ വകുപ്പുകളും ഹ്രസ്വചിത്ര വിഡിയോകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ചെറുപ്പക്കാരായ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായ പ്ലാറ്റ്‌ഫോമുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഓഗസ്റ്റ് 7ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം തിരശ്ശീലയ്ക്ക് പിന്നിലെ നിമിഷങ്ങൾ, കാമ്പെയ്ൻ അപ്‌ഡേറ്റുകൾ, ഹ്രസ്വ വീഡിയോകൾ എന്നിവ പങ്കിടാൻ രാഷ്ട്രീയ നേതാക്കൾ കഴിഞ്ഞ വർഷങ്ങളിൽ ഇൻസ്റ്റാഗ്രാമിലെ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

