ന്യൂനപക്ഷ വിഹിതം കുറച്ചതിനുമില്ല, സർക്കാറിന് വിശദീകരണം
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതിന് ലോക്സഭയിൽ വ്യക്തമായ വിശദീകരണം നൽകാതെ ധനമന്ത്രി നിർമല സീതാരാമൻ. ജാതിയും സമുദായവും നോ ക്കിയുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമല്ല നടത്തുന്നത്, എല്ലാവർക്കും വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനുള്ള ബജറ്റ് വിഹിതത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധന വരുത്തിയിട്ടുണ്ട്. യു.പി.എ ഭരണകാലത്തേക്കാൾ കൂടുതൽ തുക ഇപ്പോൾ നൽകുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർഥി ഫെലോഷിപ് നിർത്തലാക്കിയതിന് വകുപ്പു മന്ത്രി സ്മൃതി ഇറാനി ഇതിനകം കാരണം വിശദീകരിച്ചിട്ടുണ്ട്. ജൂനിയർ റിസർച് ഫെലോഷിപ് എല്ലാ വിഭാഗം വിദ്യാർഥികൾക്കും ലഭ്യമാണെന്നാണ് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടിയത്. ഇതിൽ കൂടുതലൊന്നും ഇക്കാര്യത്തിൽ പറയേണ്ടതില്ല -മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം കുറച്ച കാര്യത്തിൽ മന്ത്രി മൗനം പാലിച്ചു. ന്യൂനപക്ഷ മന്ത്രാലയവിഹിതം 38 ശതമാനം കുറച്ചതായി കോൺഗ്രസിന്റെ സഭാ നേതാവ് അധിർ രഞ്ജൻ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. നടപ്പു വർഷത്തേക്ക് നീക്കിവെച്ചത് 5,020 കോടിയായിരുന്നു. 2023-24 ബജറ്റിൽ വിഹിതം 3097 കോടിയാണ്. നടപ്പു വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് 2612 കോടി രൂപ മാത്രമാണെന്നും ചൗധരി ചൂണ്ടിക്കാട്ടി.
രാജ്യത്ത് 15 ശതമാനം വരുന്ന മുസ്ലിംകളോട് ക്രൂര വിവേചനമാണ് കേന്ദ്രബജറ്റിൽ കാണിച്ചതെന്ന് ചൗധരി പറഞ്ഞു. ഇസ്ലാമിക വിരുദ്ധ സർക്കാർ നയമായാണ് അതിനെ പലരും കാണുന്നത്. സർക്കാർ എല്ലാവർക്കുമൊപ്പമെന്നാണ് പക്ഷേ, മുദ്രാവാക്യം. രാജ്യത്ത് മുസ്ലിംകൾക്കെതിരെ പലതും നടക്കുന്നുണ്ട്. മുസ്ലിം ഉന്നമനത്തിന് നടപടി സ്വീകരിക്കേണ്ട സ്ഥാനത്ത് അവരെ ഇത്തരത്തിൽ ഉന്നമിടുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
മുസ്ലിംകൾ രാജ്യത്തിന് നൽകിയ സംഭാവനയെക്കുറിച്ച് സർക്കാറിന് അറിയില്ല. ചരിത്രം വളച്ചൊടിച്ച് മുമ്പെങ്ങുമില്ലാത്ത വിധം ജനമനസ്സിൽ വിദ്വേഷം നിറക്കുകയാണ്. അതിന്റെ രീതി എങ്ങനെയെന്നു വെച്ചാൽ, പശു ഹിന്ദുവിന്റെയും ആട് മുസ്ലിമിന്റേതുമായി. ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത് ദുഃഖകരമാണ്. വിദ്യാഭ്യാസ പദ്ധതികൾ ചുരുക്കുന്നത് ന്യൂനപക്ഷാവകാശങ്ങളെ നിരന്തരം ആക്രമിക്കുന്നതിന്റെ തുടർച്ചയാണ്. ആസൂത്രിത വിവേചനമാണ് നടക്കുന്നത്. ഫെലോഷിപ്പും സ്കോളർഷിപ്പും ഇല്ലാതാക്കുന്നത് മുസ്ലിം സമുദായത്തിൽപെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും -ചൗധരി പറഞ്ഞു.
എന്നാൽ, 1984ലെ ഡൽഹി സിഖ് കൂട്ടക്കൊലയുടെയും 1983ലെ നല്ലി കൂട്ടക്കൊലയുടെയുമൊക്കെ ചരിത്രം എല്ലാവർക്കും അറിയും, കൂടുതൽ പറയേണ്ട എന്നാണ് ധനമന്ത്രി പറഞ്ഞവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.