ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തിയെന്ന് പൃഥ്വിരാജ് ചവാൻ
text_fieldsഗോപിനാഥ് മുണ്ടെ, പൃഥ്വിരാജ് ചവാൻ
മുംബൈ: 2014ൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ച മുതിർന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ ശ്രമംനടത്തിയിരുന്നതായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്റെ വെളിപ്പെടുത്തൽ.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ അഹ്മദ് പട്ടേൽ വഴി മുണ്ടെ ശ്രമം നടത്തിയെന്നും സോണിയ ഗാന്ധി അനുകൂലമായിരുന്നെങ്കിലും മൻമോഹൻ സിങ് തയാറായില്ലെന്നുമാണ് വെളിപ്പെടുത്തൽ. എന്നാൽ, മുണ്ടെയുടെ മകളും മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ടെ അച്ഛൻ ജീവിച്ചതും മരിച്ചതും താമരയിലാണെന്ന് പറഞ്ഞ് ഈ വാദം തള്ളി.
അതേസമയം, മൻമോഹൻ സിങ്ങല്ല മുണ്ടെയുടെ കോൺഗ്രസ് പ്രവേശനത്തിന് തടസ്സംനിന്നത്; വിലാസ് റാവു, പൃഥ്വിരാജ് ചവാനെ പോലുള്ള നേതാക്കളാണെന്ന് മുണ്ടെയുടെ ഭാര്യാസഹോദരൻ പ്രകാശ് മഹാജൻ പ്രതികരിച്ചു. സോണിയയുടെ തീരുമാനം തിരുത്താനുള്ള ശേഷി മൻമോഹനുണ്ടായിരുന്നോ എന്നും ചോദിച്ചു. എൻ.സി.പി സ്ഥാപകൻ ശരദ് പവാറും മുണ്ടെയുടെ നീക്കത്തിൽ എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിൽ മുണ്ടെ അങ്ങേയറ്റം വിവേചനവും അപമാനവും നേരിട്ടതായും ആരോപിച്ചു. പൃഥ്വിരാജ് ചവാന്റെ വെളിപ്പെടുത്തലിനെ ഉദ്ധവ് താക്കറെ പക്ഷ നേതാവ് സഞ്ജയ് റാവുത്തും പിന്തുണച്ചു. ഇക്കാര്യങ്ങൾ ശരദ് പവാറിൽനിന്ന് കേട്ടതായി പറഞ്ഞ റാവുത്ത് മുണ്ടെ കോൺഗ്രസിലേക്ക് പോയിരുന്നെങ്കിൽ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് കൂട്ടിച്ചേർത്തു. ബി.ജെ.പി-ശിവസേന സഖ്യത്തിന് ആദ്യമായി ഭരണം ലഭിച്ച 1995ൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്നു ഗോപിനാഥ് മുണ്ടെ. മുഖ്യമന്ത്രി സാധ്യതയുള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

