പ്രതീക്ഷയായി മതാന്ധത ബാധിക്കാത്തവരുടെ മനോഹര കഥകൾ
text_fieldsന്യൂഡൽഹി: വർഗീയകലാപമഴിച്ചുവിട്ട് വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾക്കിടയിലും മനുഷ്യർ തമ്മിൽ അന്യോന്യം താങ്ങായി മാറിയ നിരവധി സംഭവങ്ങളാണ് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായത്.
കലാപം കത്തിപ്പടർന്ന ചാന്ദ്ബാഗിൽ മുസ്ലിം യുവാവ് രണ്ടു ഹിന്ദു സുഹൃത്തുക്കൾക്ക് തെൻറ ചെറിയ കുടിലിൽ അഭയം നൽകി. പുറത്ത് എല്ലാം ചാമ്പലാകുേമ്പാഴും സഹോദരങ്ങളെപ്പോലെയാണ് തങ്ങൾ കഴിഞ്ഞതെന്ന് യു.പിയിെല ഹാപുർ ജില്ലക്കാരായ സുഹൃത്തുക്കൾ പറഞ്ഞു. പണി തേടിയാണ് ഇവർ ചാന്ദ്ബാഗിലെത്തിയത്. ‘അവർ എെൻറ കുടുംബാംഗങ്ങൾ തന്നെയായിരുന്നു, ഞാൻ കഴിക്കുന്നതിനുമുമ്പ് അവർക്ക് ഭക്ഷണം നൽകി, അക്രമം ശമിച്ചശേഷമാണ് അവരെ വിട്ടത്’ -അഭയം നൽകിയ യുവാവ് പറഞ്ഞു.
ചാന്ദ്ബാഗിലെ രണ്ടാം നമ്പർ ഗലിയിൽ താമസിക്കുന്ന ഒരു ഹിന്ദു പറയുന്നു: മുസ്ലിംകൾ കൂടുതലുള്ള ഇവിടെ എനിക്ക് ഒരു ഭീഷണിയുമുണ്ടായില്ല. ഇവിടെ അമ്പലവും പള്ളിയും എല്ലാവരുടേതുമാണ്. ഞങ്ങൾ അമ്പലത്തിൽ പ്രാർഥിക്കുകയും പള്ളിക്കുമുന്നിൽ തല കുമ്പിടുന്നവരുമാണ്.
ചാന്ദ്ബാഗിലെ അഭിഭാഷകനായ ഒരു മുസ്ലിം പറയുന്നു: ‘ചെറുപ്പത്തിൽ ഗായത്രി മന്ത്രം കേട്ടാണ് വളർന്നത്. ഇവിടെ, നാട്ടുകാരല്ല അക്രമം തുടങ്ങിയത്, പുറത്തുനിന്നുള്ളവരാണ്. തോക്കുകൾ എങ്ങനെ ഇവിടെ വന്നു എന്ന് പൊലീസ് കണ്ടെത്തണം’.
പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ച് എത്തിയ സംഘത്തോട് ശാന്തനായി ഒരു മുസ്ലിം വയോധികൻ പറഞ്ഞു; ‘എന്നെയും നിങ്ങളെയും ദൈവം സൃഷ്ടിച്ചതാണ്. നാം ഹിന്ദുസ്ഥാനിലാണ് ജീവിക്കുന്നത്. പാകിസ്താനോട് പ്രിയമുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ അങ്ങോട്ട് പോകുമായിരുന്നു, ഞങ്ങൾ ഇവിടെ ജീവിക്കുകയും മരിക്കുകയും ചെയ്യും’.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽനിന്ന്: അക്രമിസംഘത്തിലെ ഒരു യുവാവ് ‘മുസ്ലിംകൾ പാകിസ്താനിലേക്ക് പോ’ എന്ന് ആക്രോശിക്കുന്നു. തനിക്ക് പൊലീസിെൻറ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് പൊലീസിനും ഇയാൾ സിന്ദാബാദ് വിളിക്കുന്നു. മുസ്ലിംകളെ ആക്രമിക്കാൻ ആൾക്കൂട്ടത്തോട് വിളിച്ചുപറയുന്നു.
ഇതിെൻറ തുടർച്ചയായ മറ്റൊരു വിഡിയോ: ഈ യുവാവിനുചുറ്റും പ്രദേശത്തെ മുസ്ലിംകൾ നിൽക്കുന്നു. യുവാവ് ‘ജയ്ശ്രീറാം’ വിളിക്കുന്നു, വീടുകൾ തീയിടാനും പള്ളി കത്തിക്കാനും വിളിച്ചുപറയുന്നു. അൽപസമയം മുമ്പ് തങ്ങളെ ആക്രമിച്ച ആൾ തന്നെയാണിത് എന്ന് ചുറ്റുമുള്ളവർ ഉറപ്പുവരുത്തുന്നു. ശരീരത്തിൽ ഒരു േപാറലുപോലുമേൽപ്പിക്കാതെ ഇയാളെ പൊലീസിൽ ഏൽപിക്കാൻ അവർ തീരുമാനിക്കുന്നു.
ഒരു മാർക്കറ്റിങ് കമ്പനിയിൽ ജോലിചെയ്യുന്ന 26കാരനായ രാഹുൽ സോളങ്കിയുടെ മരണം പ്രദേശത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. പാലുവാങ്ങാൻ കടയിൽ പോയപ്പോൾ കഴുത്തിൽ വെടിയേൽക്കുകയായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മുസ്തഫാബാദിലാണ് തങ്ങൾ താമസിക്കുന്നതെന്ന് രാഹുലിെൻറ സഹോദരൻ രോഹിത് സോളങ്കി പറഞ്ഞു.
മുസ്ലിംകളും ഹിന്ദുക്കളുമടങ്ങുന്ന സുഹൃത്തുക്കൾ ഒന്നാകെ മോർച്ചറിക്കുമുന്നിൽ രാഹുലിെൻറ മൃതദേഹം വിട്ടുകിട്ടുന്നതും കാത്തുനിൽക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.