യുദ്ധത്തിനിടയിൽ സ്വർണവില താഴോട്ട്! വരാനിരിക്കുന്ന വലിയ സാമ്പത്തിക തകർച്ചയുടെ സൂചനയോ? ആശങ്കയോടെ വിപണി
text_fieldsന്യൂഡൽഹി: സാധാരണയായി ആഗോളതലത്തിൽ യുദ്ധങ്ങളോ രാഷ്ട്രീയ അസ്ഥിരതയോ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ, പശ്ചിമേഷ്യൻ യുദ്ധം മുറുകുമ്പോഴും സ്വർണവില താഴേക്ക് പോകുന്നത് സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നു. ഇത് ലോകം നേരിടാൻ പോകുന്ന ഒരു വലിയ സാമ്പത്തിക ആഘാതത്തിന്റെ മുൻകൂർ സൂചനയാണെന്നാണ് പുതിയ വിലയിരുത്തൽ.
ആഗോള സമ്പദ്‌വ്യവസ്ഥ ഇതുവരെ പലിശനിരക്കുകളുടെ പൂർണ ആഘാതം അനുഭവിച്ചു തുടങ്ങിയിട്ടില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകരാജ്യങ്ങൾ കുറഞ്ഞ പലിശയിൽ വൻതോതിൽ കടമെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ പലിശനിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പുതിയ പലിശനിരക്കിൽ വായ്പ പുതുക്കൽ എന്ന ഘട്ടത്തിലേക്കാണ് ലോകം കടക്കുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തേക്കാൾ പണം കൈവശം സൂക്ഷിച്ചു വെക്കുന്ന തന്ത്രങ്ങൾക്ക് മുൻഗണന നൽകുന്നതാണ് വിലയിറക്കത്തിന് പിന്നിലെ ഒരു പ്രധാന കാരണം.
2020-2021 കാലഘട്ടത്തിൽ കുറഞ്ഞ പലിശയിൽ വൻതോതിൽ വായ്പയെടുത്ത വമ്പൻ കോർപ്പറേറ്റ് കമ്പനികൾക്ക് ഇനി കഷ്ടകാലമാണ്. 2025 നും 2028 നും ഇടയിൽ ഈ വായ്പകൾ പുതുക്കേണ്ടി വരുമ്പോൾ പലിശ നിരക്ക് കുത്തനെ കൂടും. ഇത് കമ്പനികളുടെ ലാഭത്തെ ബാധിക്കുകയും പല പ്രമുഖ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്യും. ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പണം കണ്ടെത്താനുള്ള ശ്രമങ്ങളും വിപണിയിൽ ദൃശ്യമാണ്.
നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെങ്കിലും ആഗോള വിപണിയിലെ ഈ മാറ്റങ്ങൾ ഇന്ത്യയെയും ബാധിക്കും. വിദേശ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ പലിശക്ക് പണമെടുത്തിട്ടുള്ള ഇന്ത്യൻ കമ്പനികൾക്കും വരും വർഷങ്ങളിൽ തിരിച്ചടവ് ഭാരം വർധിക്കും.
പലിശഭാരം കൂടുന്നത് സ്വകാര്യ നിക്ഷേപങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.ചുരുക്കത്തിൽ, സ്വർണവിലയിലെ ഇടിവ് വിപണിയിൽ ആശ്വാസകരമാണെങ്കിലും അത് മറ്റൊരു തകർച്ചയിലേക്കും വിരൽ ചൂണ്ടുന്നു എന്നാണ് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

