‘പാകിസ്താന്‍റേത് ഗിമ്മിക്ക്, പൊള്ളയായ പ്രഖ്യാപനം’; മസൂദ് അസ്ഹറിന്റെ തലക്കുള്ള ഇനാം വർധിപ്പിച്ചതിനെ പരിഹസിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഭീകരനും അന്താരാഷ്ട്ര കുറ്റവാളിയുമായ മസൂദ് അസ്ഹറിന്റെ തലക്കുള്ള ഇനാം വർധിപ്പിച്ച പാകിസ്താൻ നടപടി ഗിമ്മിക്കും വ്യാജ പ്രഖ്യാപനവുമാണെന്ന് പരിഹസിച്ച് ഇന്ത്യ. ഇത്തരം പൊള്ളയായ പ്രഖ്യാപനങ്ങൾക്ക് പകരം കടുത്ത നടപടി സ്വീകരിക്കണമെന്നും ഇസ്ലാമാബാദിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
പാകിസ്താൻ ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്.ഐ.എ) ഭീകര പട്ടികയായ റെഡ് ബുക്കിൽ പേരുള്ള മസൂദ് അസ്ഹറിനെ പിടികൂടാൻ ആവശ്യമായ വിവരം നൽകുന്നവർക്ക് 70 ലക്ഷം പാകിസ്താനി രൂപ (24.09 ലക്ഷം ഇന്ത്യൻ രൂപ) ആയി ഇനാം ഉയർത്തിയിരുന്നു. കണ്ണിൽ പൊടിയിടുന്ന നടപടിയെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇതിനെ വിശേഷിപ്പിച്ചത്. പാകിസ്താന്‍റെ ഇത്തരം തന്ത്രങ്ങളും ആളുകളെ കബളിപ്പിക്കാനുള്ള ശ്രമങ്ങളും പുതിയ കാര്യമല്ല. നേരത്തെയും ഇത്തരം നാടകങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെ പിന്തുണക്കുന്ന ഒരു രാഷ്ട്രം ഇത്തരം വ്യാജ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ, അവ എത്രമാത്രം പൊള്ളയാണെന്ന് എല്ലാവർക്കും അറിയാം. യാതൊരു ഫലവുമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം പാകിസ്താൻ വ്യക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹർ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനും കൂടിയാണ്. 2001 പാർലമെന്റ് ആക്രമണം, 2008 മുംബൈ ഭീകരാക്രമണം, 2016 പഠാൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ഭീകരാക്രമണം എന്നിവ ഉൾപ്പെടെ സംഭവങ്ങളിയെ കുറ്റവാളിയായ മസൂദ് അസഹറിന് പാകിസ്താൻ അഭയം നൽകുകയാണെന്നാണ് ഇന്ത്യയുടെ ആരോപണം.
എന്നാൽ, പാകിസ്താനിൽ ഇല്ലെന്നും അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നുമാണ് 2021 മുതൽ ഇസ്‌ലാമാബാദ് അവകാശപ്പെടുന്നത്. അതേസമയം, ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടയുന്നത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ഏജൻസി എഫ്.എ.ടി.എഫിന്റെ പ്ലീനറി ഒക്ടോബറിൽ ചേരാനിരിക്കെയാണ് അസ്ഹറിനെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രേ ലിസ്റ്റിലേക്ക് തിരികെ പോകാതിരിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് വിമർശനമുണ്ട്.
കള്ളപ്പണം വെളുപ്പിക്കലിനെയും ഭീകരവാദ ഫണ്ടിങ്ങിനെയും പ്രതിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ആഗോള സംഘടനയാണ് എഫ്.എ.ടി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

