റഷ്യയോടുള്ള സമീപനം: ജി 7 ഉച്ചകോടിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും
text_fieldsന്യൂഡൽഹി: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ജൂണിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, റഷ്യ-യുക്രെയ്ൻ തർക്കത്തിൽ റഷ്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് വിലക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ഉച്ചകോടിയിൽ സെനഗൽ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവരെ അതിഥികളാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയുടെ കാര്യത്തിൽ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് റിപ്പോർട്ട്. യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നടന്ന റഷ്യക്കെതിരായ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയുൾപ്പടെയുള്ള 50 രാജ്യങ്ങൾ വിട്ടുനിന്നിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. റഷ്യൻ ആയുധങ്ങൾ വാങ്ങുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ് ഇന്ത്യ.
അതേസമയം, ഉച്ചകോടിയിൽ പങ്കെടുക്കുന്ന അതിഥി രാജ്യങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് ജർമ്മനി അറിയിച്ചു. നേരത്തെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്ക്മേൽ ജി 7 രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമേ പല അംഗരാജ്യങ്ങളും യുക്രെയ്ന് ആയുധങ്ങൾ നൽകുകയും ചെയ്തിരുന്നു.