'ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു'; അശോക് ഗെഹ്ലോട്ട്
text_fieldsരാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെപ്പോലൊരു പാർട്ടിയെ എന്നോ നിരോധിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയെ നേരിടാൻ 'ഇന്ത്യ' സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, ഈ സഖ്യത്തിന്റെ നേതൃത്വം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരസ്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിൽ നിന്ന് അകന്നുപോയി പ്രാദേശിക പാർട്ടികളായി മാറിയ എല്ലാവരും പഴയ ഭിന്നതകൾ മറന്ന് തിരികെ വരണമെന്നും, രാഹുൽ ഗാന്ധിയെ തങ്ങളുടെ നേതാവായി പൂർണ്ണമനസ്സോടെ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് പിന്നിൽ അണിനിരക്കുന്നു എന്ന ശക്തമായ സന്ദേശം ജനങ്ങളിലേക്ക് എത്തിയാൽ മാത്രമേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയൊരു മാറ്റം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ എന്നും ഗെഹ്ലോട്ട് ഓർമ്മിപ്പിച്ചു.
തന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി ഭരണമാറ്റങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും കണ്ടിട്ടുണ്ടെങ്കിലും, രാജ്യം ഇന്ന് കടന്നുപോകുന്നതുപോലെയുള്ള ഒരു അപകടകരമായ അന്തരീക്ഷം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് ഗെലോട്ട് ആശങ്ക പ്രകടിപ്പിച്ചു. 'ബോധപൂർവ്വം മതപരമായ അജണ്ടകൾ നടപ്പിലാക്കാനും മുസ്ലിം ജനവിഭാഗങ്ങളെ ലക്ഷ്യമിടാനും ശ്രമിക്കുന്ന ബി.ജെ.പി, രാജ്യത്തിന്റെ അടിത്തറയെത്തന്നെയാണ് ദുർബലപ്പെടുത്തുന്നത്. തങ്ങൾ മാത്രമാണ് യഥാർത്ഥ 'ഹിന്ദുത്വ' പാർട്ടി എന്ന് ജനങ്ങൾക്ക് മുന്നിൽ കാണിക്കാനാണ് അവർ ഇത്തരം വിഭജന രാഷ്ട്രീയത്തിന് മുതിരുന്നത്. മുൻപ് ഇന്ദിരാഗാന്ധിയുടെ കാലത്ത് 'കോൺഗ്രസ് ഹട്ടാവോ, ദേശ് ബച്ചാവോ' എന്ന പേരിൽ പ്രതിപക്ഷം മുഴുവൻ അവർക്കെതിരെ ഒന്നിച്ചണിനിരന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ വെറും രണ്ടര വർഷത്തിനുള്ളിൽ ജനങ്ങൾ അവരെ കൂടുതൽ കരുത്തോടെ ഭരണത്തിലേക്ക് തിരികെ കൊണ്ടുവന്നു. സമാനമായ രീതിയിൽ ബി.ജെ.പിയുടെ ഈ ജനവിരുദ്ധ നയങ്ങൾ തിരിച്ചറിഞ്ഞ് പൊതുജനം കോൺഗ്രസിനൊപ്പം നിൽക്കാൻ തുടങ്ങുന്നതോടെ, നിലവിൽ എൻ.ഡി.എ സഖ്യത്തിലുള്ള കക്ഷികൾ പോലും ബി.ജെ.പിയെ കൈവിടും' അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഒരു വശത്ത് നരേന്ദ്ര മോദിയും മറുവശത്ത് രാഹുൽ ഗാന്ധിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി ഈ രാഷ്ട്രീയ ചിത്രം മാറുമ്പോൾ രാജ്യത്തെ വോട്ടിങ് രീതിയിൽ വലിയ അട്ടിമറി ഉണ്ടാകുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

