ജി.ഡി. അഗർവാൾ: പരിസ്ഥിതി പോരാട്ടവേദിയിലെ സൗമ്യമുഖം
text_fieldsഹരിദ്വാർ: നദികളെ കീറിമുറിച്ച് അണക്കെട്ടുകൾ നിർമിക്കുന്നതിനെതിരെ ശബ്ദിക്കാൻ ഇനി ജി.ഡി. അഗർവാൾ ഇല്ല. ഗംഗാനദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസമായി നിരാഹാരസമരത്തിലായിരുന്നു അദ്ദേഹം. ഇക്കാലയളവിൽ തേൻ ചേർത്ത വെള്ളമായിരുന്നു അദ്ദേഹത്തിെൻറ ആഹാരം.
ഗംഗയിലെ ജലവൈദ്യുതി പദ്ധതികൾ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഗംഗാ ജലം ഹിന്ദുവിനെ സംബന്ധിച്ച് വെറുമൊരു തുള്ളിയല്ല, അവരുടെ വിശ്വാസത്തെകൂടി സംബന്ധിക്കുന്നതാണെന്ന് നദീജല സംരക്ഷണത്തിനായി ജീവൻ ത്യജിച്ച ഇൗ മനുഷ്യൻ ഒരിക്കൽ ബ്രിട്ടീഷ് പത്രമായ ഗാർഡിയനു നൽകിയ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. കാൺപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ പ്രഫസറായിരുന്നു. 1932ൽ ഉത്തർപ്രദേശിലെ കർഷകകുടുംബത്തിലാണ് ജനനം. സിവിൽ എൻജിനീയറിങ്ങിൽ റൂർക്കീ െഎ.െഎ.ടിയിൽനിന്ന് ബിരുദം നേടി. പിന്നീട് കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് പരിസ്ഥിതി എൻജിനീയറിങ്ങിൽ പിഎച്ച്.ഡി കരസ്ഥമാക്കി. 1979-80 കാലയളവിൽ റൂർക്കീ െഎ.െഎ.ടി വിസിറ്റിങ് പ്രഫസറായിരിക്കെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അംഗമായി. കാൺപുർ െഎ.െഎ.ടി സിവിൽ ആൻഡ് എൻവയൺമെൻറൽ എൻജിനീയറിങ് വിഭാഗം മേധാവിയുമായി.
ഭാഗീരഥി നദിയിലെ ജലവൈദ്യുതി പദ്ധതിയെ നിശിതമായി എതിർത്ത അഗർവാൾ നിരവധി തവണ നിരാഹാരസമരം നടത്തി. 2009ലാണ് ഭാഗീരഥിയിലെ ലൊഹാരിനാഗ് പാലാ ജലവൈദ്യുതി പദ്ധതിക്കെതിരെ ആദ്യമായി സമരം തുടങ്ങിയത്. 36 ദിവസം നീണ്ട സമരത്തിനൊടുവിൽ ഉത്തരാഖണ്ഡ് സർക്കാർ മുട്ടുമടക്കി. 2011ൽ അദ്ദേഹം സന്യാസജീവിതം സ്വീകരിച്ച് സ്വാമി ഗ്യാൻസ്വരൂപ് സാനന്ദ് എന്നു പേരു സ്വീകരിച്ചു.
ഗംഗാനദി ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് 2013ൽ മൻമോഹൻ സർക്കാറിെൻറ കാലത്ത് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. തുടർന്ന് സർക്കാർ അനുരഞ്ജനശ്രമങ്ങളുമായി മുന്നോട്ടുവന്നു. ഗംഗാനദിയിലെ പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന പദ്ധതികൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തു. അളകനന്ദ, മന്ദാകിനി നദികളിലെ എല്ലാ പദ്ധതികളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 2018 ജൂൺ 22ന് വീണ്ടും അനിശ്ചിതകാല നിരാഹാരം തുടങ്ങി. ഇൗമാസം ഒമ്പതു മുതൽ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് നിർത്തി. മരുന്നുകൾ കഴിക്കാനും വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.