‘ഗൗരവ് ഗൊഗോയിയുടെ മക്കൾ ഇന്ത്യക്കാരല്ല, പാകിസ്താനിൽ 15 ദിവസം എന്തു ചെയ്തെന്ന് പരിശോധിക്കണം’; വിവാദ പരാമർശവുമായി ഹിമന്ത ശർമ
text_fieldsന്യൂഡൽഹി: വീണ്ടും വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയിയുടെ മക്കൾ ഇന്ത്യൻ പൗരന്മാരല്ലെന്ന് പറഞ്ഞ ഹിമന്ത, പാകിസ്താനിൽ പോയി 15 ദിവസം അദ്ദേഹം അവിടെ എന്താണ് ചെയ്തതെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
‘ഗൊഗോയിയുടെ മകനും മകളും ഇന്ത്യൻ പൗരന്മാരല്ലന്നെതിന് വ്യക്തമായ തെളിവുണ്ട്. 15 ദിവസം അദ്ദേഹം പാകിസ്താനിൽ എന്തു ചെയ്തെന്ന കാര്യം ഞങ്ങൾ പരിശോധിക്കുന്നുണ്ട്. പാകിസ്താനിൽ വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നുമില്ല, അതൊരു തീവ്രവാദ കേന്ദ്രം മാത്രമാണ്’ -ഹിമന്ത വാർത്ത ഏജൻസി എ.എൻ.ഐയോട് പ്രതികരിച്ചു. ഗൊഗോയി പാകിസ്താനിൽ പോയി എന്നത് നൂറു ശതമാനം ഉറപ്പാണ്, എന്നാൽ 15 ദിവസം അവിടെ എന്താണ് ചെയ്തത്? റോബർട്ട് വദ്രക്കും ഗൗരവ് ഗൊഗോയിക്കും ഇന്ത്യയേക്കാൾ കൂടുതൽ പാകിസ്താന്‍റെ കാര്യത്തിലാണ് ആശങ്കയെന്നും ഹിമന്ത പറഞ്ഞു.
ഇതാദ്യമായല്ല കോൺഗ്രസ് നേതാവ് ഗൊഗോയിക്കെതിരെ ഹിമന്ദ അധിക്ഷേപ പരാമർശം നടത്തുന്നത്. ബ്രിട്ടീഷുകാരിയായ ഭാര്യ എലിസബത്തിന് പാകിസ്താനുമായും ചാരസംഘടനയായ ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു. അസമിൽ ഹിമന്തയോടു നേർക്കുനേർ പോരാടുന്ന കരുത്തനായ നേതാവാണ് ഗൊഗോയി. അടുത്തകാലത്താണ് ഗൊഗോയിയുടെ പേരെടുത്തുപറഞ്ഞ് ആക്രമിക്കുന്ന തരത്തിലേക്കു ഹിമന്ത എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

