നാടുകടത്തപ്പെട്ട ഇന്ത്യൻ സ്ത്രീ ബംഗ്ലാദേശിൽ വെച്ച് മരണപ്പെട്ടു; കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsഫോറിനേഴ്സ് ട്രിബ്യൂണൽ, അസം
ഗുവാഹത്തി: ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ അപാകത നിറഞ്ഞ ഉത്തരവിനെ തുടർന്ന് അനധികൃതമായി ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുകയും പിന്നീട് അവിടെവെച്ച് മരണപ്പെടുകയും ചെയ്ത ഇന്ത്യൻ പൗരയായ സ്ത്രീയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ അസം സർക്കാരിന് ഗുവാഹത്തി ഹൈകോടതിയുടെ ഉത്തരവ്. അസമിലെ കാച്ചാർ ജില്ലയിലെ ബിഹാര സ്വദേശിയായ സോനബാനു ബീഗത്തിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് സൗമിത്ര സൈകിയ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
വിദേശിയാണെന്ന് മുദ്രകുത്തി 2016-ലാണ് സോനബാനുവിനെ അധികൃതർ അസമിലെ കരിംഗഞ്ച് അതിർത്തി വഴി ബംഗ്ലാദേശിലേക്ക് 'പുഷ്-ബാക്ക്' ചെയ്തത്. എന്നാൽ, ഇവർ ഇന്ത്യൻ പൗരയാണെന്നും ഫോറിനേഴ്സ് ട്രിബ്യൂണൽ ആവശ്യമായ രേഖകൾ പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ഉത്തരവിറക്കിയതെന്നും ചൂണ്ടിക്കാട്ടി ഇവരുടെ മകൻ ഗുവാഹത്തി ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുകയായിരുന്നു. കോടതി രേഖകൾ വിശദമായി പരിശോധിച്ചതിൽ സോനബാനു ബീഗം യഥാർത്ഥ ഇന്ത്യൻ പൗരയാണെന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ, നിർഭാഗ്യവശാൽ കോടതി നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ ബംഗ്ലാദേശിലെ അഭയാർത്ഥി ജീവിതത്തിനിടയിൽ സോനബാനു മരണപ്പെട്ടു. തന്റെ പൗരത്വം തെളിയിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ അന്യനാട്ടിൽ വെച്ച് ജീവൻ വെടിയേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അധികൃതരുടെ അശ്രദ്ധയ്ക്കും വീഴ്ചയ്ക്കും പരിഹാരമായി, ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് മാസത്തിനകം തുക മകന്റെ അക്കൗണ്ടിലേക്ക് കൈമാറണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

