‘ഗഗന്യാൻ’ ചരിത്രദൗത്യത്തിന് ചുക്കാൻപിടിക്കാൻ മലയാളി വനിത
text_fieldsബംഗളൂരു: ഇന്ത്യയുടെ ശാസ്ത്രരംഗത്തിന് പുത്തനുണർവേകുന്ന ‘ഗഗന്യാൻ’ ബഹിരാകാശ മനുഷ്യദൗത്യത്തിന് മലയാളി ശാസ്ത്രജ്ഞ വി.ആർ. ലളിതാംബിക നേതൃത്വം നൽകും. െഎ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവനാണ് രാജ്യത്തെ വനിതകൾക്ക് അഭിമാനമായി വനിത ശാസ്ത്രജ്ഞയെ ചരിത്രദൗത്യത്തിനുള്ള െഎ.എസ്.ആർ.ഒ സംഘത്തെ നയിക്കാൻ തിരഞ്ഞെടുത്തത്.
രാജ്യത്തിെൻറ ശാസ്ത്രപുരോഗതിക്ക് വഴിവെക്കുന്ന ഗഗന്യാൻ ദൗത്യത്തിന് നേതൃത്വം നൽകാൻ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്ന് ഡോ. വി.ആർ. ലളിതാംബിക ‘മാധ്യമ’ത്തോട് പറഞ്ഞു. വളർന്നുവരുന്ന തലമുറക്ക് ഗഗന്യാൻ ഒരു പ്രചോദനമാണെന്നും ബഹിരാകാശ ഗവേഷണരംഗത്തെ കുതിപ്പിൽ രാജ്യത്തിനും െഎ.എസ്.ആർ.ഒക്കും അത് വൻ നേട്ടമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന 56കാരിയായ ലളിതാംബിക പുതിയ ദൗത്യത്തിെൻറ ഭാഗമായി മൂന്നു മാസം മുമ്പാണ് ബംഗളൂരുവിലെ െഎ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയത്.
30 വർഷമായി െഎ.എസ്.ആർ.ഒയിലുള്ള ലളിതാംബിക വിക്ഷേപണ സാേങ്കതികവിദ്യയിൽ സ്പെഷലിസ്റ്റാണ്. 2001ൽ െഎ.എസ്.ആർ.ഒയുടെ സ്പേസ് ഗോൾഡ് മെഡലും 2013ൽ െഎ.എസ്.ആർ.ഒ പെർഫോമൻസ് എക്സലൻസ് അവാർഡും അടക്കം നേട്ടങ്ങൾ പട്ടികയിലുണ്ട്. ബഹിരാകാശ മനുഷ്യദൗത്യത്തിനൊരുങ്ങുന്ന െഎ.എസ്.ആർ.ഒയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി വിക്ഷേപണ വാഹനത്തിെൻറ രൂപകൽപനയും നിർമാണവുമായിരുന്നു. എന്നാൽ, ജി.എസ്.എൽ.വി മാക് ത്രീ വികസിപ്പിച്ച് 2014ൽ വിജയകരമായി പരീക്ഷണം നടത്തിയതോടെ ഇൗ കടമ്പ കടന്നു.
പിന്നീട് ഇതിന് എൽ.വി.എം ത്രീ എന്ന് പുനർനാമകരണം ചെയ്ത് ജിസാറ്റ് 19 ഉപഗ്രഹം കഴിഞ്ഞവർഷം ജൂണിൽ ഇൗ പേടകത്തിൽ അയച്ചിരുന്നു. എൽ.വി.എം ത്രീ നിയന്ത്രിക്കുന്ന ഡിജിറ്റൽ ഒാേട്ടാ പൈലറ്റ് (ഡി.എ.പി) സംവിധാനം രൂപപ്പെടുത്തിയത് ഡോ. വി.ആർ. ലളിതാംബികയായിരുന്നു. കഴിഞ്ഞ വർഷം പി.എസ്.എൽ.വിയിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ച് െഎ.എസ്.ആർ.ഒ ചരിത്രമെഴുതിയപ്പോഴും ആ ദൗത്യ സംഘത്തിന് ചുക്കാൻപിടിച്ചതും ഇൗ തിരുവനന്തപുരം സ്വദേശിനിയായിരുന്നു.
2022ൽ രാജ്യത്തിെൻറ പ്രതിനിധി ബഹിരാകാശത്ത് കാലുകുത്തുമെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ പേടകത്തിൽ ബഹിരാകാശത്ത് കാലുകുത്തുന്നയാളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയും ഡോ. വി.ആർ. ലളിതാംബികയുടെ നേതൃത്വത്തിലാണ് നടക്കുക.
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായ രാകേശ് ശർമ 1984ൽ റഷ്യൻ പേടകത്തിലായിരുന്നു യാത്രതിരിച്ചത്. പിന്നീട് ഇന്ത്യൻ വംശജരും അമേരിക്കൻ പൗരത്വമുള്ളവരുമായ കൽപന ചൗളയും സുനിത വില്യംസും നാസയുടെ ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.