ഫ്രിഡ്ജ്, സിലിണ്ടറുകൾ, വീട്ടമ്മമാർക്ക് 2000 രൂപ; വാരിക്കോരി നൽകി അണ്ണാ ഡി.എം.കെ പ്രകടന പത്രിക
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 297 വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ പ്രകടന പത്രിക പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി പുറത്തിറക്കി. റേഷനരിക്ക് അർഹതയുള്ള മുഴുവൻ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഫ്രിഡ്ജ് നൽകുമെന്നാണ് മുഖ്യ വാഗ്ദാനം. മുഴുവൻ കുടുംബങ്ങൾക്കും 10000 രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകും. വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായം 2000 രൂപയാക്കി ഉയർത്തും. ഓരോ കുടുംബത്തിനും വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും.
റേഷൻ കടകളിലൂടെ അരിക്ക് പുറമെ പരിപ്പും പാചക എണ്ണയും സൗജന്യമായി വിതരണം ചെയ്യും. നിലവിൽ ടൗൺ ബസുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സൗജന്യ യാത്ര പുരുഷന്മാർക്കും ലഭ്യമാക്കും. വിദ്യാർഥികളുടെ ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും. വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും കോൺക്രീറ്റ് വീട്. അഞ്ച് ലക്ഷം വനിതകൾക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിന് 25,000 രൂപയുടെ സബ്സിഡി, പ്ലസ്ടു പൂർത്തിയാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് പ്രതിമാസം 1,000 രൂപയുടെയും ബിരുദധാരികൾക്ക് 2,000 രൂപയുടെയും തൊഴിലില്ലായ്മ വേതനം. മദ്യ നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കും. ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തും. സഹകരണ ബാങ്കുകളിലെ കാർഷിക വായ്പ എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

