ശിവസേനയിൽ വീണ്ടും അസ്വസ്ഥത; എം.പിമാരെ ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന്
text_fieldsമുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി)യിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയുടെ കാർമേഘങ്ങൾ. പാർട്ടിയുടെ ചില ലോക്സഭ എം.പിമാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതും, ചിലർ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും പാർട്ടിയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാണെന്ന സൂചനകൾക്കിടെയാണ് നിർണായക നീക്കങ്ങൾക്കായി നേതാക്കൾ ദേശീയ തലസ്ഥാനമായ ഡൽഹിയിലേക്ക് തിരിക്കുന്നത്. എം.പിമാരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്ധവ് താക്കറെയും മുതിർന്ന നേതാക്കളും. നാളെ ഡൽഹിയിൽ പാർലമെന്ററി കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് എം.പിമാരുടെ അപ്രതീക്ഷിത മൗനം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.
തൃണമൂൽ കോൺഗ്രസിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്ക് സമാനമായ സാഹചര്യമാണ് ശിവസേനയിലും ഉടലെടുക്കുന്നതെന്ന പ്രചരണം ശക്തമാണ്. ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് ദേശ്‌മുഖ് ഞായറാഴ്ച ഉദ്ധവ് വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിനുപിന്നാലെ, അദ്ദേഹം ഭരണപക്ഷമായ ഏക്‌നാഥ് ഷിൻഡെ പക്ഷത്തെ കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവുമായി കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
വിമതരായി എത്തുന്നവരെ സ്വാഗതം ചെയ്യുമെന്നും അവർക്ക് അർഹമായ പരിഗണന നൽകുമെന്നും ഷിൻഡെ പക്ഷത്തെ പ്രമുഖ നേതാവും മന്ത്രിയുമായ പ്രതാപ് സർനായിക് കഴിഞ്ഞദിവസം വ്യക്തമാക്കിയത്, പാർട്ടിയിൽ വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
അതേസമയം, പാർട്ടിയിൽ പ്രതിസന്ധിയൊന്നുമില്ലെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എല്ലാ എം.പിമാരും പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഒരു പിളർപ്പുമില്ലെന്നും ആറ് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള പാർട്ടിക്ക് ഏത് വെല്ലുവിളിയെയും അതിജീവിക്കാൻ കരുത്തുണ്ടെന്നും നേതൃത്വം ആവർത്തിക്കുന്നു.
എങ്കിലും, യോഗങ്ങളിൽ എം.പിമാരുടെ അസാന്നിധ്യവും, ചിലരുടെ മൗനവും വരുംദിവസങ്ങളിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കൂടുതൽ വഴിത്തിരിവുകൾക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

