മണിപ്പൂർ വീണ്ടും കലുഷിതമാവുന്നു; നാഗ-കുക്കി-സോ സംഘർഷം രൂക്ഷം
text_fieldsഇംഫാൽ: മണിപ്പൂരിൽ നാഗാ, കുക്കി-സോ വിഭാഗങ്ങൾ തമ്മിൽ സംഘർഷം രൂക്ഷമാവുന്നു. മെയ് 13ന് കാങ്‌പോക്‌പിയിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായത്.
സംസ്ഥാനത്തെ സുരക്ഷാ സ്ഥിതി വഷളാകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു. ശനിയാഴ്ച ഇരു വിഭാഗവും നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. കാങ്‌പോക്‌പി ജില്ലയിൽ കുക്കി വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ആറ് പേരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാഗാ സംഘടനകൾ വൻ പ്രതിഷേധം നടത്തി. ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം വർധിക്കുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രകടനക്കാർ ആരോപിച്ചു.
കൊബ്രു റേഞ്ച് ലിയാങ്‌മൈ വുമൺസ് യൂണിയൻ നയിക്കുന്ന പ്രക്ഷോഭത്തിന് മറ്റ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു.മെയ് 13ന് കാങ്‌പോക്‌പി ജില്ലയിൽ മൂന്ന് പള്ളി നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ലീലോൺ വൈഫെയ് ഗ്രാമത്തിൽ നിന്ന് 20 നാഗാ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി സംഘാടകർ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരിൽ 14 പേരെ വിട്ടയച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ആറ് പേരെ കാണാതായിട്ടുണ്ട്.
ബാക്കിയുള്ള സിവിലിയന്മാരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് സിവിൽ സൊസൈറ്റി നേതാക്കൾ മണിപ്പൂർ സർക്കാരിനോടും കേന്ദ്രത്തോടും അഭ്യർഥിച്ചു.അതേസമയം, ചുരാചന്ദ്‌പൂർ ജില്ലയിൽ, ഈ ആഴ്ച ആദ്യം കാങ്‌പോക്‌പി ജില്ലയിലെ കോട്‌സിം, കോട്‌ലെൻ പ്രദേശങ്ങൾക്കിടയിൽ മൂന്ന് കുക്കി-സോ പാസ്റ്റർമാരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കുക്കി വനിതാ മനുഷ്യാവകാശ സംഘടന (കെഡബ്ല്യുഒഎച്ച്ആർ) സംഘടിപ്പിച്ച ബഹുജന റാലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് ആരോപിച്ച് മണിപ്പൂരിൽ വീണ്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി വനിതാ സംഘടനകൾ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. സഭാനേതാക്കളുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്നും കുക്കി-സോ വിഭാഗത്തിന് പ്രത്യേക ഭരണസംവിധാനം വേണമെന്നുമുള്ള ആവശ്യങ്ങൾ അവർ വീണ്ടും ഉന്നയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് നാഗാ കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

