ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും കൊല്ലൂരിൽ വിവാഹിതരായി
text_fieldsമംഗളൂരു: കൊല്ലൂരിലെ മഠത്തിൽ പരമ്പരാഗത ഹിന്ദു ആചാര ചടങ്ങിൽ ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും വിവാഹിതരായി. ഫ്രാൻസിൽ നിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും റഷ്യക്കാരി ജഹ്നവിദേവി ദാസിയുമാണ് വരനും വധുവും. ഇരുവരും വർഷങ്ങളായി വൃന്ദാവനത്തിൽ വേദപഠനവും കഥക് നൃത്ത പരിശീലനവുമായി കഴിയുകയായിരുന്നു.
നാല് വർഷമായി പഞ്ചകർമ ചികിത്സക്കായി കൊല്ലൂരിലെ അഭയ ആയുർവേദ കേന്ദ്രവും അവർ സന്ദർശിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സാംസ്കാരിക പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അവർ കേന്ദ്രത്തിലെ ഡോ. ശ്രീകാന്തിനോട് പ്രകടിപ്പിച്ചു.
പുരോഹിതൻ ശ്യാമസുന്ദർ അഡിഗ മറവാന്തെ കാർമികനായി ലളിതവും മനോഹരവുമായ ചടങ്ങിൽ വിവാഹം നടന്നു. അതിഥികൾക്ക് പരമ്പരാഗത പ്രാദേശിക വിഭവങ്ങൾ വിളമ്പി.സുധീർ കൊടവൂരിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു.
'രാഗധന'ത്തിലെ അം ഗങ്ങളായ കെ.ആർ. രാഘവേന്ദ്ര ആചാര്യ, ലക്ഷ്മിനാരായണ ഉപാധ്യ, സുധീർ കൊടവൂർ, ബാലചന്ദ്ര ഭാഗവത്, ഷർമിള റാവു എന്നിവർ ശ്രുതിമധുരമായ പ്രകടനങ്ങൾ അവതരിപ്പിച്ചു. ശുചിത്വത്തിനും പരിസ്ഥിതി ബോധത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള വിവാഹം പൂർണമായി പ്ലാസ്റ്റിക് രഹിതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

