440 കോടിയുടെ ടി.എം.സി അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി തുടരും; നിയന്ത്രണം നീക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി കിടക്കുന്ന 440.42 കോടി മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അക്കൗണ്ടുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന ടി.എം.സിയുടെ ആവശ്യം അംഗീകരിക്കാതിരുന്ന കൊൽക്കത്ത ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജിയിലാണ് സുപ്രീംകോടതി നടപടി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ചൊവ്വാഴ്ച ഹരജികൾ തീർപ്പാക്കിയത്. കൊൽക്കത്ത ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് “സന്തുലിതമായത്” ആണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. സത്യസന്ധമല്ലാത്ത സാമ്പത്തിക ഇടപാടുകൾ, നിയമവിരുദ്ധമായി പണം ശേഖരിക്കൽ, സംശയാസ്പദമായ പണം ചില പാർട്ടി അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിലുള്ളത്.
ഇതിന്റെ ഭാഗമായി ടി.എം.സിയുമായി ബന്ധപ്പെട്ട മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി. മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലായി ഏകദേശം 440.42 കോടി ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൊൽക്കത്ത ഹൈകോടതി ടി.എം.സിയുടെ മൂന്ന് അക്കൗണ്ടുകളും സ്വതന്ത്രമായി പ്രവർത്തിപ്പിക്കാനുളള അനുമതി നിഷേധിച്ചു. ഹൈകോടതിയുടെ ഉത്തരവ് പ്രകാരം അക്കൗണ്ടുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ പാർട്ടിക്ക് കഴിയില്ലെങ്കിലും, ദൈനംദിന ചെലവുകൾ നടത്താൻ അനുമതിയുണ്ട്. ഇതിനായി കോടതി നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ് പണം ഉപയോഗിക്കേണ്ടത്.
അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പാർട്ടിയുടെ സാധാരണ സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചുവെന്ന് കാണിച്ച് ടി.എം.സി സുപ്രീംകോടതിയെ സമീപിച്ചു. പാർട്ടിയുടെ സാധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാണെന്നും സാമ്പത്തിക ഇടപാടുകൾ നടത്താൻ അക്കൗണ്ടുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു പാർട്ടിയുടെ ആവശ്യം. എന്നാൽ സുപ്രീംകോടതി ഹൈകോടതിയുടെ ഇടക്കാല ക്രമീകരണത്തിൽ ഇടപെടാൻ തയ്യാറായില്ല. “ഇത് സന്തുലിതമായ ഉത്തരവാണ്” എന്ന നിലപാടാണ് ബെഞ്ച് സ്വീകരിച്ചത്.
ടി.എം.സിയുടെ ഹരജിക്കൊപ്പം വിമത നേതാവ് ബിശ്വനാഥ് ദാസും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത ദാസ്, താനാണ് പാർട്ടിയുടെ “യഥാർഥ” പ്രതിനിധി എന്ന അവകാശവാദവും ഉന്നയിച്ചു. എന്നാൽ ഈ ഘട്ടത്തിൽ പാർട്ടിയുടെ ആഭ്യന്തര തർക്കത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ദാസിന് തന്റെ എതിർപ്പുകളും വാദങ്ങളും കോടതി നിയമിച്ച പ്രത്യേക ഉദ്യോഗസ്ഥന് മുന്നിൽ സമർപ്പിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

