റോഡപകടങ്ങളിൽ പെടുന്നവർക്ക് പണമടക്കാതെ ചികിത്സ; പദ്ധതി രൂപരേഖയായി
text_fieldsന്യൂഡൽഹി: റോഡപകടങ്ങളിൽ പെടുന്നവർക്ക് പണമടക്കാതെ ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതിയുടെ രൂപരേഖ തയാറായതായി കേന്ദ്രം. ഓരോ അപകടത്തിനുമുള്ള ചികിത്സക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം കിട്ടുന്ന പദ്ധതിയാണ് തയാറാകുന്നത്.
ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളിൽ ഗതാഗത സെക്രട്ടറിമാർക്കും കമീഷണർമാർക്കും കത്തയച്ചു.
ഇന്ത്യയിൽ പ്രതിവർഷം അഞ്ചുലക്ഷത്തോളം റോഡപകടങ്ങളാണ് ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അപകടങ്ങളിൽ ഒന്നര ലക്ഷത്തോളം പേർ മരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് 2019ലെ മോട്ടോർ വാഹന നിയമത്തിൽ ഇൻഷുറൻസ് ആനുകൂല്യം കൂടി ചേർക്കാൻ പദ്ധതിയിടുന്നത്.
വിഷയത്തിൽ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രം. ഈ മാസം 10നകം നിലപാട് അറിയിക്കണം.
വാഹനാപകട ഫണ്ട് രൂപവത്കരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. അപകടത്തിൽ പരിക്കേൽക്കുന്നവരുടെ ചികിത്സക്കും വണ്ടിയിടിച്ച് നിർത്താതെ പോകുന്ന കേസുകളിൽ മരണപ്പെടുന്നയാളുടെ കുടുംബത്തിന് സഹായമെത്തിക്കാനും പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനും നിർദിഷ്ട ഫണ്ട് ഉപയോഗിക്കും.
ദേശീയ ആരോഗ്യ അതോറിറ്റിക്കാകും പദ്ധതി നടത്തിപ്പിെൻറ ചുമതല. ഇന്ത്യക്കാരനും വിദേശിക്കും ഒരുപോലെ ആനുകൂല്യം ലഭിക്കും. അപകടം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആശുപത്രിയിൽ തന്നെ പണരഹിത ചികിത്സ ലഭ്യമാക്കും.
ഈ ആശുപത്രികൾ ‘ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ യോജന ആരോഗ്യ’ പദ്ധതി (പി.എം-ജെ)യുടെ ഭാഗമായ ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റുകയാണെങ്കിൽ, അവരുടെ നില അപകടകരമല്ല എന്ന കാര്യം ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്. പി.എം-ജെയുമായി ബന്ധമുള്ള 21,000ലധികം ആശുപത്രികൾ രാജ്യമെമ്പാടുമുണ്ട്.
റോഡ് ഉപയോഗിക്കുന്ന എല്ലാവർക്കും ഇൻഷുറൻസ് നിർബന്ധമാക്കും. അപകടത്തിൽപെടുന്ന പണമില്ലാത്തയാൾക്കും ചികിത്സ ഉറപ്പാക്കുക എന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.