കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം
text_fieldsഹിമാചൽ പ്രദേശിലെ കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം. കുളു ജില്ലയിലെ ആനി സബ് ഡിവിഷനിൽ ശനിയാഴ്ചയായിരുന്നു അപകടം. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്താണ് കാറിന് മുകളിലേക്ക് മരം വീണതെന്ന് പൊലീസ് അറിയിച്ചു. അപ്രതീക്ഷിതമായി മരം കാറിന് മുകളിലേക്ക് വീണതിനാൽ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് രക്ഷപെടാൻ കഴിഞ്ഞില്ല.
നാല് അധ്യാപികമാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർക്കും മറ്റ് രണ്ട് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്നേഹ് ലത (38), ബന്തി കൗശൽ (39), ഉഷാ കുമാരി (43), സീമ ആസാദ് (54) എന്നിവരാണ് മരിച്ചത്. ഡ്രൈവർ സുരേഷ് ചന്ദ്, മറ്റ് രണ്ട് യാത്രക്കാരായ താര ദേവി, റീന കുമാരി എന്നിവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ബസ്സും മറ്റ് നിരവധി വാഹനങ്ങളും ഇതേ വഴിയിലൂടെ കടന്നുപോയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ്സിന് മുകളിലാണ് വീണിരുന്നതെങ്കിൽ മരണസംഖ്യ ഇതിലും കൂടുമായിരുന്നു എന്നാണ് പ്രദേവാസികൾ പറഞ്ഞയുന്നത്. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) ലക്ഷ്മൺ കാനേത് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അടിയന്തര സഹായം പ്രഖ്യാപിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25,000 രൂപ വീതവും പരിക്കേറ്റവർക്ക് 5,000 രൂപ വീതവും ധനസഹായം നൽകുമെന്നും പറഞ്ഞു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവും വിദ്യാഭ്യാസ മന്ത്രി രോഹിത് ഠാക്കൂറും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

