നാല് കുട്ടികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; മാതാവിനെ കാണാനില്ല, ദുരൂഹത
text_fieldsഅയോധ്യ: ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നാടിനെ നടുക്കി നാല് കുട്ടികളുടെ ദാരുണാന്ത്യം. ഒരേ കുടുംബത്തിലെ നാല് കുട്ടികളെയാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ മാതാവിനെ കാണാതായത് ദുരൂഹത വർധിപ്പിക്കുന്നു.
ഷഫീഖ് (14), സൗദ് (10), ഉമർ (എട്ട്), സാദിയ (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവ് നിയാസ് (42) വർഷങ്ങളായി സൗദി അറേബ്യയിൽ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം നാട്ടിൽ വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ അമ്മ നസിയ ഖാത്തൂണിനൊപ്പമാണ് (37) ഇവർ താമസിച്ചിരുന്നത്.
രാവിലെ മുതൽ വീട് അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. ഇഷ്ടികയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് അതിക്രൂരമായാണ് കുട്ടികളെ കൊലപ്പെടുത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം പുറത്തറിഞ്ഞതിന് പിന്നാലെ മാതാവ് നസിയയെ കാണാതായത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോ അതോ മറ്റാരെങ്കിലും ഇവരെ തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവസ്ഥലത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. നിലവിൽ വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

