മുൻ പ്രധാനമന്ത്രി വാജ്പേയി അന്തരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്പേയി (94) അന്തരിച്ചു. ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസി (എയിംസ്)ലായിരുന്നു അന്ത്യം. അത്യാഹിത വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്നങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാണ് വാജ്പേയിെയ എയിംസിൽ പ്രവേശിപ്പിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ പ്രമുഖരുടെ കൂട്ടത്തിൽപ്പെടുന്ന അദ്ദേഹം എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി. 1999 മുതൽ 2004 വരെ പ്രധാനമന്ത്രി പദത്തിലിരുന്ന് അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസേതര പ്രധാനമന്ത്രി എന്ന സ്ഥാനത്തിനർഹനായി. 1996ൽ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുണ്ട്.
സ്കൂൾ അധ്യാപകനായിരുന്ന പണ്ഡിറ്റ് കൃഷ്ണ ബിഹാരി വാജ്പേയിയുെടയും കൃഷ്ണ ദേവിയുടെയും മകനായി 1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വോളിയോറിൽ ജനിച്ചു. ഗ്വോളിയോർ വിക്ടോറിയ കോളജിൽ നിന്നും ബി.എ ഡിഗ്രിയും കാൺപൂർ ഡി.എ.വി കോളജിൽ നിന്ന് രാഷ്ട്രീയ മീംമാസയിൽ എം.എയും പാസ്സായി. നിയമ പഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. മികച്ച രാഷ്ട്രതന്ത്രജ്ഞൻ, പത്രപ്രവർത്തകൻ, വാഗ്മി, അനുഗ്രഹിത കവി, തികഞ്ഞ മനുഷ്യസ്നഹി എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനായ അപൂർവ വ്യക്തത്വത്തിനുടമയായിരുന്നു. കോളജ് പഠനത്തിെൻറ ആദ്യ നാളുകളിൽ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനമായ സ്റ്റുഡന്റ് ഫെഡറേഷനിൽ പ്രവർത്തിച്ചെങ്കിലും പിന്നുട് 1941ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ േചർന്നു സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി.
1945ൽ ക്വിറ്റിന്ത്യാ സമരത്തിൽ പെങ്കടുത്ത് ജയിലിലടക്കപ്പെട്ട വാജ്പേയി പിന്നീട് ജയിൽ മോചിതനായതോടെ തീവ്രഹിന്ദുത്വ പ്രചാരകരായ ആർ.എസ്.എസിൽ ആകൃഷ്ടനായി അതിെൻറ സജീവ പ്രവർത്തകനായി മാറി. 1946ൽ സാൻഡിലയിൽ ആർ.എസ്.എസ് ‘പ്രചാരക്’ ആയി നിയമിക്കപ്പെട്ടു. പിന്നീട് അവരുടെ പത്രമായ ‘രാഷ്ട്ര ധർമ്മ’യുടെ പത്രാധിപരായി. ശേഷം, ആർ.എസ്.എസ് മുഖപത്രമായ ‘പാഞ്ചജന്യ’യുടെ എഡിറ്റർ പദവി ഏറ്റെടുത്തു. ഹിന്ദുത്വ ദേശീയതയുടെ വക്താക്കളായ ശ്യാമ പ്രസാദ് മുഖർജി, ദീൻ ദയാൽ ഉപാധ്യായ എന്നിവരുടെ ചിന്തകളിൽ അനുരക്തനായി ആർ.എസ്.എസ് ആദ്യകാല രാഷ്ട്രീയ മുഖമായ ജനസംഘം 1951ൽ രൂപീകൃതമായതോടെ അതിെൻറ സ്ഥാപകാംഗമായി സജീവ രാഷ്്ട്രീയത്തിലിറങ്ങി.
1955ൽ ലക്നൗ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ വാജ്പേയി പരാജയപ്പെെട്ടങ്കിലും പിന്നീട് 1957ൽ ഉത്തർപ്രദേശിലെ ബൽറാംപൂരിൽ നിന്നും വിജയിച്ച് ആദ്യമായി ലോകസഭയിലെത്തി.1962ൽ അതേമണ്ടലത്തിൽ കോൺഗ്രസിലെ സുഭദ്ര ജോഷിയോട് പരാജയം രുചിച്ചെങ്കിലും 1967 സീറ്റ് തിരിച്ചു പിടിച്ചു. 1971ൽ ഗോളിയോറിൽ നിന്നും പിന്നീട് ജനസംഘം പിരിച്ചു വിട്ട് അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നിച്ച് കോൺഗ്രസിനെതിരെ രൂപീകരിച്ച ജനതാ പാർട്ടിയുടെ ഭാഗമായി 1977ൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും ലോക്സഭാംഗമായി.
ജനസംഘത്തിന് പകരമായി ആർ.എസ്.എസ് 1980ൽ ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചതോടെ 1980ൽ ന്യൂഡൽഹിയിൽ നിന്നും 1991,1996,1998 വർഷങ്ങളിൽ ലക്നൗ മണ്ഡലത്തിൽ നിന്നും തുടർച്ചയായി എം.പിയായി. 1962-1967, 1986-1989 കാലയളവിൽ രണ്ട് തവണ രാജ്യസഭാംഗവുമായി. 1957 മുതൽ 1977 വരെ ജനസംഘം പാർലമെൻററി പാർട്ടി നേതാവ്, 1968-1973 കാലയളവിൽ ജനസംഘം അധ്യക്ഷൻ. 1980ൽ ബി.ജെ.പി രൂപവൽകരിച്ചതോടെ അതിെൻറ സ്ഥാപക അധ്യക്ഷനുമായി. അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണനെ പോലുള്ള പ്രമുഖ രാഷ്ട്രീയക്കാരോടൊപ്പം 1975 മുതൽ 1977 വരെ വാജ്പേയിയും തടവിലാക്കപ്പെട്ടു. അടിയന്തരാവസ്ഥക്കു ശേഷം രൂപീകൃതമായ ജനതാ പാർട്ടിയിൽ ജനസംഘത്തെ ലയിപ്പിക്കുന്നതിൽ വാജ്പേയിക്ക് മുഖ്യപങ്കുണ്ട്.
1977ൽ ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസിനെ തോൽപിച്ച് അധികാരമേറ്റ മൊറാർജി ദേശായി മന്ത്രിസഭയിൽ വാജ്പേയി വിദേശകാര്യ മന്ത്രിയായി (1977-1979). 2014ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത രത്ന’ക്കർഹനായ വാജ്പേയിയെ 1992ൽ രാഷ്ട്രം പത്മ ഭൂഷൺ നൽകി ആദരിച്ചു. 1992ൽ മികച്ച പാർലമെന്റേറിയനുള്ള ഗോവിന്ദ് വല്ലബ് പാന്ത് പുരസ്കാരം, 1994ൽ ലോക് മാന്യ തിലക് പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രോഗം കാരണം 2009 മുതൽ പൊതുവേദികളിൽ നിന്നും വിട്ടുകഴിയുന്ന അടൽ ബിഹാരി വാജ്പേയി അവിവാഹിതനാണ്. നമിത ഭട്ടാചാര്യ വളർത്തു പുത്രിയാണ്. വർഷങ്ങളായ അദ്ദേഹത്തോടൊപ്പം കഴിയുന്ന ‘പെൺ സുഹൃത്ത്’ രാജ്കുമാരി കൗളിെൻറ പുത്രിയാണ് നമിത.
ലോക്സഭാ മേൻ അടൽജി (സംഭാഷണ സമാഹാരം), മൃത്യു ഹത്യ, അമർ ബലിദാൻ, കൈദി കവിതായ് കി കുന്ദാലിയാൻ (കവിതാ സമാഹാരം), ന്യൂ ഡൈമൻഷൻസ് ഒാഫ് ഇന്ത്യാസ് ഫോറിൻ പോളിസി (സംഭാഷണ സമാഹാരം), ജനസംഘ് ഒാർ മുസൽമാൻ, ത്രീ ഡീകേഡ്സ് ഇൻ പാർലമെന്‍റ്, അമർ ആഗ് ഹെ (കവിതാ സമാഹാരം), മേരി ഏക്വാൻ കവിതായെൻ, ഫോർ ഡീകേഡ്സ് ഇൻ പാർലമെന്‍റ് എന്നിവ വാജ്പേയി രചിച്ച കൃതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.