മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ബന്ധുക്കളും അസം ദേശീയ പൗരത്വപ്പട്ടികക്ക് പുറത്ത്
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ സഹോദരപുത്രനും അസമിെൻറ ദേശീയ പൗരത്വപ്പട്ടികയിൽ നിന്ന് പുറത്ത്. ഫക്രുദ്ദീൻ അലി അഹമ്മദിന്റെ സഹോദരൻ ലഫ്റ്റനന്റ് ഇക്രമുദ്ദീൻ അലി അഹമ്മദിന്റെ മകൻ സിയായുദ്ദീൻ അലി അഹമ്മദാണ് പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായത്.
കുടുംബാംഗങ്ങൾ പട്ടികയിൽ നിന്ന് പുറത്തായ സംഭവം ഞെട്ടിപ്പിച്ചെന്ന് ഇക്രമുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പട്ടിക പരിശോധിച്ചപ്പോഴാണ് കുടുംബം ഉൾപ്പെട്ടിട്ടില്ലെന്ന് മനസിലായതെന്ന് സിയായുദ്ദീൻ പറഞ്ഞു. അസമിലെ കംരൂപ് ജില്ലയിലെ റാഗിയയിലാണ് സിയായുദ്ദീന്റെ കുടുംബം താമസിക്കുന്നത്.
അതേസമയം, പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകാൻ സാധിക്കുെമന്ന് രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറുമായ ശൈലേഷ് മാധ്യമങ്ങളോട് പറഞ്ഞു. സുതാര്യവും വസ്തുനിഷ്ഠവും ആയ നടപടികളൂടെയാണ് പട്ടിക തയാറാക്കിയത്. നിലവിലുള്ള പൗരത്വപ്പട്ടിക അന്തിമമല്ലെന്നും കമീഷണർ വ്യക്തമാക്കി.
സ്വതന്ത്ര ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്, 1974 മുതൽ 1977 വരെ ആണ് പദവിയിൽ ഇരുന്നത്. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു. പദവിയിലിരിക്കെ 1977 ഫെബ്രുവരി 11ന് ഹൃദ്രോഗത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.
അസമിലെ കുടിയേറ്റ വിരുദ്ധ സമരം അവസാനിപ്പിക്കാൻ ഒാൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു)മായി 1985ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പുവെച്ച അസം ഉടമ്പടിയുടെ ഭാഗമായാണ് അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പുതിയ ദേശീയ പൗരത്വപ്പട്ടിക തയാറാക്കാൻ തീരുമാനിച്ചത്.
2005ൽ ആസുമായി യു.പി.എ സർക്കാറും അസമിലെ കോൺഗ്രസ് സർക്കാറും മറ്റൊരു ഉടമ്പടിയും ഒപ്പിട്ടു. ഇന്ത്യൻ പൗരത്വത്തിനുള്ള അടിസ്ഥാനരേഖയായി ഈ പട്ടിക അംഗീകരിക്കാനും തീരുമാനിച്ചു. പൗരത്വപ്പട്ടിക വൈകിയപ്പോൾ 2014 ഡിസംബറിൽ സുപ്രീംകോടതി ഇടപെട്ട് നടപടിക്ക് തുടക്കമിടാൻ ഉത്തരവിടുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻ.ആർ.സി പുറത്തുവിട്ട പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായവർക്ക് രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിക്കാൻ ഒരവസരം കൂടി നൽകും. പട്ടികയിന്മേലുള്ള പരാതി, തിരുത്ത്, അവകാശവാദം എന്നിവക്ക് മൂന്ന് തരത്തിലുള്ള അപേക്ഷാഫോറങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
പേരില്ലാതായവർക്കും തിരുത്താനുള്ളവർക്കും പൗരത്വം സംബന്ധിച്ച് അവകാശവാദം ഉന്നയിക്കാനുള്ളവർക്കുമുള്ളതാണ് മൂന്ന് നിർദിഷ്ട ഫോറങ്ങൾ. അവകാശവാദം ഉന്നയിക്കാനുള്ള ഫോറത്തിൽ പട്ടികയിലുൾപ്പെട്ട ഒരാൾ ഇന്ത്യൻ പൗരനല്ലെന്ന ആക്ഷേപവും ഉന്നയിക്കാവുന്നതാണ്. സെപ്റ്റംബർ അവസാനം വരെ നൽകാവുന്ന ഇവ പരിേശാധിച്ച ശേഷം അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.